സൗദിയിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയത്തിനുള്ള കരാര്‍ നേടി എല്‍ ആന്‍ഡ് ടി

April 12, 2021 |
|
News

                  സൗദിയിലെ  ഏറ്റവും വലിയ സൗരോര്‍ജ നിലയത്തിനുള്ള കരാര്‍ നേടി എല്‍ ആന്‍ഡ് ടി

റിയാദ്: സൗദി അറേബ്യയിലെ സുദൈര്‍ സോളാര്‍ പിവി പ്രോജക്ട് നിര്‍മിക്കുന്നതിനുള്ള കരാര്‍ മുംബൈ ആസ്ഥാനമായ എല്‍ ആന്‍ഡ് ടി സ്വന്തമാക്കി. എല്‍ ആന്‍ഡ് ടിയുടെ പവര്‍ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍ ബിസിനസിന്റെ പുനരുപയോഗ ഊര്‍ജ വിഭാഗമാണ് 1.5 ജിഗാവാട്ട് ശേഷിയുള്ള സൗദിയിലെ  ഏറ്റവും വലിയ സൗരോര്‍ജ നിലയത്തിനുള്ള കരാര്‍ നേടിയിരിക്കുന്നത്.

സൗദി അറേബ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉപകമ്പനിയായ അക്വ പവര്‍ ആന്‍ഡ് വാട്ടര്‍ ഇലക്ട്രിസിറ്റി ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്നുമാണ് ടേണ്‍കീ ഇപിസിക്കുള്ള (എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മാണം) കരാറാണ് എല്‍ ആന്‍ഡ് ടി നേടിയിരിക്കുന്നത്. 1.5 ജിഗാവാട്ടിന്റെ പിവി (ഫോട്ടോ വോള്‍ട്ടായിക്) സോളാര്‍ മോഡ്യൂളുകള്‍ വിന്യസിക്കുന്നതിന് ആവശ്യമായ 30.8 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം റിയാദ് പ്രവിശ്യയില്‍ വരാനിരിക്കുന്ന പ്രോജക്ടിനായി ലഭ്യമാണെന്ന് എല്‍ ആന്‍ഡ് ടി പ്രസ്താവനയിലൂടെ അറിയിച്ചു.   

പുനരുപയോഗ ഊര്‍ജ രംഗത്ത് നിക്ഷേപം നടത്താനുളള പദ്ധതിയുടെ ഭാഗമാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫണ്ടിംഗ് നല്‍കുന്ന സുദൈര്‍ സൗരോര്‍ജ നിലയം. സൗദിയിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 5000-7000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ദേശീയ പുനരുപയോഗ ഊര്‍ജ പരിപാടിയുടെ (എന്‍ആര്‍ഇപി) ഭാഗമായ ഈ പദ്ധതി പിഐഎഫും അക്വപവറും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. 2019ല്‍ സൗദി ഊര്‍ജമന്ത്രാലയം പ്രഖ്യാപിച്ചതനുസരിച്ച്  58.7 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജത്തിന്റെ 70 ശതമാനം പിഐഎഫും ബാക്കി മുപ്പത് ശതമാനം റിന്യൂവബിള്‍ എനര്‍ജി പ്രോജക്ട് ഡെവലപ്മെന്റ് ഓഫീസും (ആര്‍ഇപിഡിഒ) ചേര്‍ന്ന് കണ്ടെത്തും.   

സോളാര്‍ ഇപിസി രംഗത്ത് മികച്ച അനുഭവ സമ്പത്തുള്ള എല്‍ ആന്‍ഡ് ടി സൗരോര്‍ജ നിലയ നിര്‍മാണ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ മുന്‍നിരയിലാണെന്ന് എല്‍ ആന്‍ഡ് ടി സിഇഒയും എംഡിയുമായ എസ്എന്‍ സുബ്രഹ്മണ്യം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ഹരിതോര്‍ജ പദ്ധതികള്‍ക്കായുള്ള ഇപിസി സേവന രംഗത്ത് നിര്‍ണായക ഇടപെടലുകളാണ് കമ്പനി നടത്തിയതെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved