ലിബിയന്‍ കേന്ദ്രബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ 20 ശതമാനം ഇടിവുണ്ടാകും

May 04, 2020 |
|
News

                  ലിബിയന്‍ കേന്ദ്രബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ 20 ശതമാനം ഇടിവുണ്ടാകും

ട്യൂണിസ്: ലിബിയന്‍ കേന്ദ്രബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ ഈ വര്‍ഷം 20 ശതമാനം ഇടിവുണ്ടായേക്കുമെന്ന് രാജ്യത്തെ ധനകാര്യ നിയന്ത്രണ അതോറിട്ടിയായ ഓഡിറ്റ് ബ്യൂറോ. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ വിമത സേനകളുടെ ഉപരോധം മൂലം ഊര്‍ജക്കയറ്റുമതി തടസ്സപ്പെട്ട് വരുമാനം ഇടിഞ്ഞതാണ് കരുതല്‍ ധനശേഖരം കുറയാനുള്ള പ്രധാന കാരണമായി ഓഡിറ്റ് ബ്യൂറോ പറയുന്നത്. വാര്‍ഷിക എണ്ണ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 31 ബില്യണ്‍ ഡോളറില്‍ നിന്നും ഈ വര്‍ഷം 5 ബില്യണ്‍ ഡോളറായി ഇടിഞ്ഞേക്കുമെന്ന് ഓഡിറ്റ് ബ്യൂറോ വ്യക്തമാക്കി. ഇത് കേന്ദ്രബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കും.

ജനുവരിയിലാണ് സായുധ സംഘങ്ങളുടെ പിന്തുണയോടെയുള്ള പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടര്‍ന്ന് കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള എണ്ണ കയറ്റുമതി നിലച്ചത്. ഇതോടൊപ്പം കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ എണ്ണവില ഇടിഞ്ഞതും തിരിച്ചടിയായി.

ഈ വര്‍ഷം ലിബിയയിലെ ധനക്കമ്മി 19 ബില്യണ്‍ ഡോളറാകുമെന്നാണ് ട്രിപ്പോളി ആസ്ഥാനമായ ഓഡിറ്റ് ബ്യൂറോയുടെ നിഗമനം. മുന്‍വര്‍ഷം ഇതേ സ്ഥാനത്ത് 7.82 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ മിച്ചം വന്നിരുന്നു. അന്താരാഷ്ട്ര അംഗീകാരത്തോടെ രാജ്യം ഭരിക്കുന്ന സര്‍ക്കാരും സമാന്തര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് കിഴക്കന്‍ ലിബിയയെ നിയന്ത്രിക്കുന്ന ബെന്‍ഗാസിയിലെ വിമത ഭരണകൂടവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂലം 2014 മുതല്‍ ലിബിയ വിഭജനത്തിന്റെ വക്കിലാണ്. ഭൂരിഭാഗം എണ്ണ ഉല്‍പ്പാദന, കയറ്റുമതി കേന്ദ്രങ്ങളും കിഴക്കന്‍ മേഖലയിലാണെങ്കിലും അന്താരാഷ്ട്ര കരാറുകള്‍ അനുസരിച്ച് ട്രിപ്പോളിയിലെ നാഷണല്‍ ഓയില്‍ കമ്പനിക്ക് (എന്‍ഒസി) മാത്രമേ എണ്ണ വില്‍ക്കാന്‍ കഴിയുകയുള്ളു. ട്രിപ്പോളി ആസ്ഥാനമായ സെന്‍ട്രല്‍ ബാങ്ക് ഓഫ് സിറിയ മുഖേനയാണ് എണ്ണയില്‍ നിന്നുള്ള വരുമാനം രാജ്യത്തേക്ക് ഒഴുകുന്നത്.

എണ്ണയില്‍ നിന്നുള്ള വരുമാനം അന്താരാഷ്ട്ര അംഗീകരാത്തോടെ ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. കിഴക്കന്‍ മേഖലകളിലും മറ്റ് മേഖലകളിലുമുള്ള പൊതുമേഖല ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും ഈ പണം ഉപയോഗിച്ചാണ്.

Related Articles

© 2025 Financial Views. All Rights Reserved