ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഇടര്‍ച്ച; മൊത്തം വരുമാനം 1.91 ലക്ഷം കോടി രൂപ മാത്രം

January 09, 2021 |
|
News

                  ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഇടര്‍ച്ച; മൊത്തം വരുമാനം 1.91 ലക്ഷം കോടി രൂപ മാത്രം

ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഇടര്‍ച്ച. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു പാദങ്ങളുടെ കണക്ക് പുറത്തുവരുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ മൊത്തം വരുമാനം 1.91 ലക്ഷം കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 1.94 ലക്ഷം കോടി രൂപ ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറിച്ചിരുന്നു. ഇത്തവണ ഇടിവ് 1.69 ശതമാനം. പതിവുപോലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് (എല്‍ഐസി) ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ കിരീടമില്ലാത്ത രാജാവ്.

ആദ്യ മൂന്നു പാദംകൊണ്ട് 1.30 ലക്ഷം കോടി രൂപ കുറിക്കാന്‍ എല്‍ഐസിക്ക് കഴിഞ്ഞു. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലഘട്ടത്തില്‍ 1.37 ലക്ഷം കോടി രൂപ കണ്ടെത്താന്‍ എല്‍ഐസിക്ക് കഴിഞ്ഞിരുന്നു. നിലവില്‍ 5.13 ശതമാനം തകര്‍ച്ചയാണ് എല്‍ഐസി ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ നേരിടുന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിച്ച രേഖകളിലാണ് ആദ്യ മൂന്നു പാദത്തിലെ കണക്കുകള്‍ എല്‍ഐസി പുറത്തുവിട്ടത്. ഇക്കുറി വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ ഗണം ഗണ്യമായി കുറഞ്ഞു. ഗ്രൂപ്പ് നോണ്‍-സിംഗിള്‍ പ്രീമിയം പോളിസിക്കും ആവശ്യക്കാര്‍ ഇല്ലാതായി.

വാര്‍ഷികാടിസ്ഥാനത്തില്‍ പുതുക്കുന്ന ഗ്രൂപ്പ് പ്രീമിയം പോളിസി തിരഞ്ഞെടുക്കുന്നവരും നന്നെ കുറവാണെന്ന് എല്‍ഐസി അറിയിച്ചു. ഇതേസമയം, ഗ്രൂപ്പ് പ്രീമിയം പോളിസികള്‍ വാങ്ങിയവരുടെ എണ്ണം വര്‍ധിച്ചെന്നും കമ്പനി സൂചിപ്പിച്ചു. മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ചേര്‍ന്ന് 61,042 കോടി രൂപയുടെ ബിസിനസാണ് ആദ്യ മൂന്നു ത്രൈമാസപാദത്തില്‍ കുറിച്ചത്.

പറഞ്ഞുവരുമ്പോള്‍ മുന്‍വര്‍ഷത്തെക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിച്ചു. നേരത്തെ, 57,269 കോടി രൂപയായിരുന്നു സ്വകാര്യ കമ്പനികള്‍ സംയുക്തമായി കുറിച്ചത്. ഇക്കുറി 6.54 ശതമാനം പ്രീമിയം വര്‍ധനവ് ഇവര്‍ കയ്യടക്കി. വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയം പോളിസിക്കൊഴികെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മറ്റു പോളിസി പദ്ധതികള്‍ക്കെല്ലാം ആവശ്യക്കാര്‍ വര്‍ധിച്ചു.

Related Articles

© 2025 Financial Views. All Rights Reserved