നടപ്പുവര്‍ഷം 2250 കോടി വിറ്റുവരവുണ്ടാകുമെന്ന് പ്രവചിച്ച 'കോഫി കിങ്ങിന്' പിഴച്ചതെവിടെ? അമരക്കാരന്റെ മരണത്തോടെ ഓഹരി മൂല്യത്തില്‍ 800 കോടിയുടെ ഇടിവ്; കഫേ കോഫി ഡേ സ്ഥാപകന്റെ ജീവചരിത്രം ഇനി ബിസിനസ് പാഠം

July 31, 2019 |
|
News

                  നടപ്പുവര്‍ഷം 2250 കോടി വിറ്റുവരവുണ്ടാകുമെന്ന് പ്രവചിച്ച 'കോഫി കിങ്ങിന്' പിഴച്ചതെവിടെ? അമരക്കാരന്റെ മരണത്തോടെ ഓഹരി മൂല്യത്തില്‍ 800 കോടിയുടെ ഇടിവ്; കഫേ കോഫി ഡേ സ്ഥാപകന്റെ ജീവചരിത്രം ഇനി ബിസിനസ് പാഠം

മംഗളൂരു: 1752 ശാഖകളില്‍ പടര്‍ന്നു പന്തലിച്ച പ്രസ്ഥാനത്തിന്റെ ഉടമ. കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തോടെ കോര്‍പ്പറേറ്റ് ലോകത്തെ വലിയൊരു യുഗത്തിനാണ് അവസാനമാകുന്നത്. ബെംഗലുരുവിലെ തിരക്കേറിയ ബ്രിഗേഡ് റോഡില്‍ 1996ല്‍ ആരംഭിക്കുമ്പോള്‍ അദ്ദേഹം കരുതിയിരുന്നില്ലതാന്‍ തിരികൊളുത്തുന്നത് വലിയൊരു മാറ്റത്തിനാണെന്ന്. ഇന്ത്യയ്ക്ക് പുറമേ മലേഷ്യയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും അടക്കം ബ്രാഞ്ചുകള്‍ ആരംഭിച്ചു. കോഫി എന്നത് ഒരു അനുഭവമാക്കി മാറ്റിയ സിദ്ധാര്‍ത്ഥ 30,000 ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായി.

എന്നാല്‍ ഇന്ത്യയുടെ കോഫി കിങ്ങിന്റെ മരണം ഇപ്പോള്‍ രാജ്യത്തെ ബിസിനസ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.  മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവായ സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനു സമീപത്താണ് കാണാതായത്. ജീവനൊടുക്കാനായി പുഴയില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം ശരിവയ്ക്കും വിധമാണ് മൃതദേഹം കണ്ടെത്തിയത്. ഒരാള്‍ പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന മീന്‍പിടിത്തക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു.

ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മംഗലാപുരം തീരത്ത് ഒഴിഗെ ബസാറില്‍ നിന്നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയത്.  സിദ്ധാര്‍ഥയെ കാണാതായതിനു പിന്നാലെ മുദീഗരെയിലെ കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ് കമ്പനി ഇന്നലെ അടച്ചിരുന്നു. കാപ്പിക്കുരു വ്യവസായത്തിലെ എ.ബി.സി. ട്രേഡിങ് കമ്പനിയുടെ അനുബന്ധ യൂണിറ്റാണ് കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ്. ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി എസ്റ്റേറ്റിന്റെ ഉടമ കൂടിയായിരുന്നു സിദ്ധാര്‍ഥ. സംഭവമറിഞ്ഞ്, എസ്.എം. കൃഷ്ണയുടെ വസതിയിലേക്കു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെത്തി.

കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണു സിദ്ധാര്‍ഥയുടെ ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. ഇന്ത്യയിലെ 'കാപ്പി രാജാവ്' എന്നറിയപ്പെടുന്ന സിദ്ധാര്‍ഥയ്ക്ക് 7000 കോടി രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി, അദ്ദേഹം ജീവനക്കാര്‍ക്കെഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാപ്പി എസ്റ്രേറ്റ് രംഗത്ത് നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലാണ് സിദ്ധാര്‍ത്ഥയുടെ ജനനം. 15,000 ഏക്കര്‍ കാപ്പി എസ്റ്രേറ്റ് കുടുംബത്തിനുണ്ട്.

മംഗളൂരു സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റില്‍ പി.ജി. നേടിയ ശേഷം, 1983ല്‍ അദ്ദേഹം ജെ.എം. ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ മാനേജ്മെന്റ് ട്രെയിനായി ചേര്‍ന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1984ല്‍ അദ്ദേഹം ശിവന്‍ സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തെ വാങ്ങി. 2000ല്‍ കമ്പനിക്ക് വേ2 വെല്‍ത്ത് എന്ന പേര് നല്‍കി. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ആന്‍ഡ് ബ്രോക്കിംഗ് കമ്പനിയായി അതിനെ വളര്‍ത്തി.1992.കോഫീ ഡേ ഗ്‌ളോബല്‍ കമ്പനിക്ക് 1992ല്‍ സിദ്ധാര്‍ത്ഥ തുടക്കമിട്ടു. കാപ്പി സംഭരണം, സംസ്‌കരണം, റീട്ടെയില്‍ വില്പന എന്നിവയായിരുന്നു പ്രവര്‍ത്തനം.

1996ല്‍ കഫേ കോഫീ ഡേ ആദ്യശാഖ തുറന്നു. നിലവില്‍, ശാഖകള്‍ 1,752. ഓഹരി ലോകത്തേക്ക്2015 ഒക്ടോബറില്‍ കഫേ കോഫീ ഡേ എന്റര്‍പ്രൈസസ് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 1,150 കോടി രൂപയാണ് സമാഹരിച്ചത്. മൂന്നുവര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. ഓഹരി വില നിര്‍ണയിച്ചത് 328 രൂപയായിരുന്നു.2006.കോഫീ ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് ബിസിനസിനും തുടക്കമിട്ടു. 'ദി സേറായ്' ബ്രാന്‍ഡില്‍ ബംഗളൂരുവില്‍ റിസോര്‍ട്ട് തുറന്നു.

കാപ്പിയായിരുന്നു പ്രവര്‍ത്തന മണ്ഡലമെങ്കിലും ഐ.ടിയോട് മങ്ങാത്ത ആഭിമുഖ്യം സിദ്ധാര്‍ത്ഥയ്ക്കുണ്ടായിരുന്നു. 1999ല്‍ പ്രമുഖ ഐ.ടി വിദഗ്ദ്ധനായ ആശോക് സൂട്ടയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം അദ്ദേഹം മൈന്‍ഡ് ട്രീ ഐ.ടി കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ്, പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. റെയ്ഡും ഹവാലയും മൈന്‍ഡ് ട്രീയില്‍ ഉണ്ടായിരുന്ന 20.43 ശതമാനം ഓഹരികള്‍ അടുത്തിടെ സിദ്ധാര്‍ത്ഥ എല്‍ ആന്‍ഡ് ടിക്ക് 3,300 കോടി രൂപയ്ക്ക് വിറ്റു. ഈ വില്പന പക്ഷേ, അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പോലും അറിഞ്ഞിരുന്നില്ല.

ഇടപാട് പ്രകാരം, മിനിമം ഓള്‍ട്ടര്‍നേറ്റ് നികുതിയായി (മാറ്റ്) 300 കോടി നികുതി അടയ്ക്കേണ്ടതായിരുന്നു. അദ്ദേഹം 46 കോടി രൂപ മാത്രമാണ് അടച്ചത്. ക്രമക്കേട് ആരോപിച്ച് കഫേ കോഫീ ഡേയുടെ 20 കേന്ദ്രങ്ങള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കില്‍പ്പെടാത്ത പണങ്ങള്‍ കണ്ടെത്തി. കര്‍ണാടക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.

ഓഹരി വീഴ്ച സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കഫേ കോഫീ ഡേയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞ് 154.05 കോടി രൂപയിലെത്തി. 2019ല്‍ ഇതുവരെ 30 ശതമാനവും 2018ല്‍ 26 ശതമാനവും നഷ്ടം ഓഹരി വിലയിലുണ്ടായി. ഉപസ്ഥാപനമായ സിക്കല്‍ ലോജിസ്റ്റിക്സിന്റെ ഓഹരികളും ഇന്നലെ 20 ശതമാനം ഇടിഞ്ഞു; മൂല്യം 72.8 രൂപയായി. 800 കോടി ഇന്നലെ മാത്രം കഫേ കോഫീ ഡേയുടെ ഓഹരി മൂല്യത്തില്‍ 800 കോടി രൂപ കുറഞ്ഞു.

2,250 കോടികഫേ കോഫീ ഡേ 2017-18ല്‍ 1,777 കോടി രൂപയും 2018-19ല്‍ 1,814 കോടി രൂപയും വിറ്റുവരവ് നേടിയിരുന്നു. നടപ്പുവര്‍ഷം ഇത് 2,250 കോടി രൂപയാകുമെന്ന് സിദ്ധാര്‍ത്ഥ പറഞ്ഞിരുന്നു.10,000 കോടിബിസിനസ് വിപുലീകരിക്കാനായി കഫേ കോഫീ ഡേയുടെ നിശ്ചിത ഓഹരികള്‍ നല്‍കി കൊക്ക-കോള, ഐ.ടി.സി എന്നിവയുമായി സഹകരിക്കാന്‍ സിദ്ധാര്‍ത്ഥ ശ്രമിച്ചിരുന്നു. കമ്പനിക്ക് 10,000 കോടി രൂപ മൂല്യം നിശ്ചയിച്ചായിരുന്നു ചര്‍ച്ചകള്‍. പക്ഷേ,, ചര്‍ച്ചകള്‍ പൂര്‍ത്തിയാകും മുമ്പേ അദ്ദേഹം മറഞ്ഞു.

നിര്‍ണ്ണായകമായ കത്ത് 

സിദ്ധാര്‍ത്ഥയെ കാണാതായതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെയും കോഫീഡേ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്ത് സിദ്ധാര്‍ഥയെഴുതിയ കത്ത് പുറത്തായത്. സാമ്പത്തിക പ്രതിസന്ധിക്കുപുറമേ ഓഹരിയുടമകളില്‍നിന്നുള്ള ശക്തമായ സമ്മര്‍ദവും അതിജീവിക്കാനുള്ള ത്രാണി ഇനി തനിക്കില്ലെന്നു കത്തില്‍ സിദ്ധാര്‍ഥ വ്യക്തമാക്കുന്നു. ദീര്‍ഘനാളായി അതിജീവനത്തിന്റെ പോരാട്ടത്തിലായിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസമാണ് പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

ഓഹരി ഇടപാടുകള്‍ സംബന്ധിച്ച് ഒരു ഇക്വിറ്റി പങ്കാളിയില്‍നിന്നുള്ള സമ്മര്‍ദം താങ്ങാവുന്നതിലും അപ്പുറമാണ്. സുഹൃത്തില്‍നിന്നു വന്‍തുക കടംപറ്റി ആറുമാസം മുമ്പ് ഇടപാടുകള്‍ ഭാഗികമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെ മറ്റു വായ്പാദാതാക്കളും പണത്തിനായി നാലുകോണില്‍നിന്നും വരിഞ്ഞു മുറുക്കിയതോടെ മുന്നോട്ടുപോക്ക് ദുഷ്‌കരമാക്കിയിരിക്കുന്നു- പ്രതിസന്ധിയുടെ തീവ്രതയ്ക്കു കത്തിലെ വരികള്‍ സാക്ഷ്യം. പങ്കാളികള്‍ക്കു പുറമേ മുന്‍ ആദായനികുതി ഡയറക്ടറേറ്റ് ജനറലിനെയും (ഡി.ജി) പ്രതിക്കൂട്ടിലാക്കുന്നതാണു കത്ത്.

സമൂഹത്തിനു മുന്നില്‍ താറടിച്ചും അപമാനിച്ചും മാനസികമായി തകര്‍ക്കുന്നതായിരുന്നു ആദായനികുതി ഉന്നതന്റെ പെരുമാറ്റം. പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടും രണ്ടുവട്ടം കോഫീഡേ ഓഹരികള്‍ പിടിച്ചെടുക്കുന്നതില്‍വരെയെത്തി കാര്യങ്ങള്‍. നീതിക്കു നിരക്കാത്ത പ്രവൃത്തികളിലൂടെ പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കു തള്ളിവിടുന്നതില്‍ ഡി.ജിക്കു നിര്‍ണായക പങ്കുണ്ട്- കത്ത് പറയുന്നു. ആസ്തികളുടെ വിശദാംശങ്ങളും ഏകദേശ മൂല്യവും അടങ്ങുന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ബാധ്യതകള്‍ തീര്‍ക്കാന്‍ അവ സഹായിക്കും. പുതിയ മാനേജ്മെന്റിനു കീഴില്‍ കമ്പനിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാ ജീവനക്കാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved