
കൊച്ചി: ലോക്ഡൗൺ മൂലം റബറിന്റെ ഉൽപാദന നഷ്ടം ഇതുവരെ 35000 ടൺ. ഇപ്പോഴത്തെ ശരാശരി വില അനുസരിച്ച് 300 കോടിയുടെ ഉൽപന്നമാണിത്. മറ്റു തോട്ടവിളകൾക്കെല്ലാം പ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാന സർക്കാർ അനുവാദം നൽകിയെങ്കിലും റബറിനു മാത്രം ലോക്ഡൗൺ തുടരുന്നത് കേരളത്തിലെ 9.5 ലക്ഷം റബർ കർഷകരെ ദുരിതത്തിലാഴ്ത്തുകയാണ്.
വേനൽ മഴ ലഭിച്ചു തുടങ്ങിയതിനാൽ, റബർ വെട്ടൽ ആരംഭിക്കാൻ യോജിച്ച സമയമാണിത്. മാത്രമല്ല റെയിൻ ഗാർഡ് മരങ്ങളിൽ വച്ചുപിടിപ്പിക്കേണ്ടതും ഇപ്പോഴാണ്. റെയിൻ ഗാർഡ് വയ്ക്കാതിരുന്നാൽ പൂപ്പൽ ബാധമൂലം അടുത്ത വർഷത്തെ വിളവും നഷ്ടമാവും. അത്സമയം തേയില, കാപ്പി തുടങ്ങിയ ഭക്ഷ്യവിള തോട്ടങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനം തുടങ്ങാൻ അനുമതി നൽകിയിരുന്നു. ജീവനക്കാർ തമ്മിലുള്ള അകലം സംബന്ധിച്ച വ്യവസ്ഥകളും നിഷ്കർഷിച്ചു. റബർ വെട്ട് ജോലിയിൽ സ്വാഭാവികമായി ജീവനക്കാർ തമ്മിൽ അകലം ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തോട്ടങ്ങളിൽ ഒരാൾ റബർ വെട്ടുന്നത് ഒരു ഹെക്ടറിലെ (രണ്ടര ഏക്കർ) മരങ്ങളാണ്. 400 മരങ്ങൾക്ക് ഒരാൾ എന്നതാണ് കണക്ക്. റെയിൻ ഗാർഡ് ജോലികൾക്കാവട്ടെ ഹെക്ടറിൽ നാലു ജോലിക്കാർ മതി. റബർ പാല് അളക്കുന്നതും കൂട്ടം ചേർന്നല്ല.
കോവിഡ് 19 പ്രതിരോധത്തിന് കയ്യുറകളും മെഡിക്കൽ കതീറ്ററുകളും നിർമിക്കാൻ സ്വാഭാവിക റബർ ആവശ്യമാണ്. ഉൽപാദനം തുടരുന്നില്ലെങ്കിൽ റബർ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയുണ്ടാകും. ഒരു വർഷത്തെ ആകെ ഉൽപാദനത്തിന്റെ 8 ശതമാനം വരെയാണു സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുക. കർണാടകയും തമിഴ്നാടും ഉൾപ്പെടെ മറ്റു റബർ ഉൽപാദക സംസ്ഥാനങ്ങളിലെല്ലാം തന്നെ തോട്ടങ്ങളിൽ റബർ വെട്ട് പുനരാരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലും എത്രയും വേഗം അനുമതി നൽകണമെന്ന് അസോസിയേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് കേരള (എപികെ) ആവശ്യപ്പെട്ടു.