വാണിജ്യ സിലിണ്ടര്‍ കത്തിക്കയറുന്നു; വില വര്‍ധിപ്പിച്ചു

May 02, 2022 |
|
News

                  വാണിജ്യ സിലിണ്ടര്‍ കത്തിക്കയറുന്നു; വില വര്‍ധിപ്പിച്ചു

വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 102 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ വില പ്രബല്യത്തില്‍ വന്നു. ഇതോടെ കേരളത്തില്‍ പലയിടങ്ങളിലും വാണിജ്യ സിലിണ്ടറിന് 2,200 രൂപയോളം വിലവരും. ദേശീയ തലസ്ഥാനത്ത്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,355.50 രൂപയാണ്. വില വര്‍ധനയ്ക്കു മുമ്പ് ഇത് 2,253 രൂപയായിരുന്നു. പതിവ് തെറ്റിക്കാതെ രാജ്യത്തെ എണ്ണക്കമ്പനികള്‍ ഒന്നാംതീയതി തന്നെ പാചകവാതക വില വര്‍ധിപ്പിക്കുകയായിരുന്നു.

മുംബൈയില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 2,205 രൂപയില്‍ നിന്ന് 2,307 രൂപയായി ഉയര്‍ന്നു. അതേസമയം, കൊല്‍ക്കത്തയില്‍, ഒരു ഉപഭോക്താവ് 19 കിലോഗ്രാം സിലിണ്ടറിന് 2,351 രൂപയ്ക്ക് പകരം 2,455 രൂപ നല്‍കേണ്ടിവരും. റഷ്യ-യുക്രൈന്‍ യുദ്ധം മൂലം രാജ്യാന്തര എണ്ണ വിതരണ ശൃംഖലയില്‍ നേരിടുന്ന പ്രശ്നങ്ങളും, ആഗോള ഊര്‍ജ വിലയിലുണ്ടായ വര്‍ധനയുമാണ് വില വര്‍ധനയിലേക്ക് നയിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ലെന്നതാണ് ഏക ആശ്വാസം. എന്നാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഉടനെ സ്ഥിതിഗതികള്‍ മാറിയേക്കാം. രാജ്യത്ത് 137 ദിവസം ഇന്ധനവില നിശ്ചലമായി തുടര്‍ന്ന ശേഷം എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. 16 ദിവസം കൊണ്ട് പെട്രോളിന്റേയും ഡീസലിന്റെയും വില ലിറ്ററിന് 10 രൂപയോളമാണ് വര്‍ധിച്ചത്.

കുതിച്ചുയര്‍ന്ന ആഗോള എണ്ണവിലയില്‍ ആശ്വാസം കണ്ട സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ആറാം തീയതി മുതല്‍ ഇന്ധനവില വീണ്ടും നിശ്ചലമായി തുടരുകയാണ്. അതേസമയം ആഗോള വിപണിയില്‍ എണ്ണ ബാരലിന് 105 ഡോളറിനു മുകളില്‍ തുടരുകയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യവും ഇടിയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 50 രൂപ വര്‍ധിച്ചിരുന്നു. വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് ഹോട്ടലുകളുടേയും മറ്റും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പിനെയും ഇതു പ്രതികൂലമായി ബാധിക്കും.

Related Articles

© 2025 Financial Views. All Rights Reserved