എല്‍വിബിയ്ക്ക് വേണ്ടി ഡിബിഎസ് ബാങ്ക് പ്രത്യേക റിസര്‍വ് ഫണ്ട് സൃഷ്ടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

November 28, 2020 |
|
News

                  എല്‍വിബിയ്ക്ക് വേണ്ടി ഡിബിഎസ് ബാങ്ക് പ്രത്യേക റിസര്‍വ് ഫണ്ട് സൃഷ്ടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലക്ഷ്മി വിലാസ് ബാങ്ക് (എല്‍വിബി)- ഡിബിഎസ് ബാങ്ക് ലയനത്തില്‍ ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാല്‍, ലക്ഷ്മി വിലാസ് ബാങ്ക് (എല്‍വിബി) ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മദ്രാസ് ഹൈക്കോടതി മുന്നോട്ടുവച്ചു. കോടതി വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിസന്ധിയിലായ സ്വകാര്യ ബാങ്കിനെ ഡിബിഎസുമായി ലയിപ്പിക്കാനുള്ള സംയോജന പദ്ധതി കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എല്‍വിബി ഓഹരി ഉടമകള്‍ക്കെതിരെ കൂടുതല്‍ മുന്‍വിധിയോടെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. കൂടാതെ, 'എല്‍ വി ബിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി തീരുമാനിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്താല്‍, അത് നല്‍കുമെന്ന് ഡി ബി എസ് ബാങ്ക് കോടതിയില്‍ ഒരു ഉറപ്പ് നല്‍കണം,' ഇടക്കാല ഉത്തരവ് ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, സുരക്ഷയെന്ന നിലയില്‍, ട്രാന്‍സ്ഫര്‍ കമ്പനിയുടെ (എല്‍ വി ബിയുടെ) ഓഹരികളുടെ മുഖമൂല്യത്തിന്റെ പരിധി വരെ ഡി ബി എസ് ബാങ്ക് അതിന്റെ അക്കൗണ്ട് ബുക്കുകളില്‍ ഒരു പ്രത്യേക റിസര്‍വ് ഫണ്ട് സൃഷ്ടിക്കുകയും കൂടുതല്‍ ഓര്‍ഡറുകള്‍ക്ക് വിധേയമായി അത് നിലനിര്‍ത്തുകയും വേണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡോ. വിനീത് കോത്താരി, എം.എസ്. രമേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

Related Articles

© 2024 Financial Views. All Rights Reserved