കൊവിഡില്‍ തകര്‍ന്ന് ശ്രീലങ്കയും മാലിദ്വീപും; കടുത്ത സാമ്പത്തിക പ്രതിസന്ധി; കരകയറാനാകുമോ?

September 16, 2021 |
|
News

                  കൊവിഡില്‍ തകര്‍ന്ന് ശ്രീലങ്കയും മാലിദ്വീപും; കടുത്ത സാമ്പത്തിക പ്രതിസന്ധി; കരകയറാനാകുമോ?

കൊവിഡ് ലോകമെങ്ങും കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയത്. എല്ലാ രാജ്യങ്ങളേയും സാമൂഹികമായും സാമ്പത്തികമായും കൊവിഡ് തളര്‍ത്തി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അതേസമയം ചില രാജ്യങ്ങള്‍ വീണ്ടെടുക്കല്‍ നടത്താനാകാതെ തളരുകയാണ്. ആ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീലങ്കയും മാലിദ്വീപും. ഈ രാജ്യങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വരുമാനത്തിനായി വിനോദസഞ്ചാരത്തെ കൂടുതല്‍ ആശ്രിയിക്കുന്ന ഇരുരാജ്യങ്ങളിലും ടൂറിസ്റ്റുകള്‍ എത്താതായതോടെ വരുമാനം കുറഞ്ഞു. പകര്‍ച്ചവ്യാധി മാലിദ്വീപിനെ കൂടുതല്‍ ദുരവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശ്രീലങ്കയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മൊത്തം ഉത്പാദനം ഇടിഞ്ഞതിനാല്‍ സമ്പദ്വ്യവസ്ഥ അപ്പാടെ കൂപ്പു കുത്തി. ഇരുരാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 100 ശതമാനത്തില്‍ കൂടുതലാകും ഈ വര്‍ഷം കടം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെറും അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള മാലിദ്വീപിനെ കൊവിഡ് ഡെല്‍റ്റ വേരിയന്റ് കഠിനമായി ബാധിച്ചിരുന്നു. തുടക്കത്തില്‍ വൈറസ് ഒരു ദിവസം കൊണ്ട് ആയിരത്തില്‍ മൂന്ന് പേരിലേക്കാണ് എത്തിയത്. പിന്നീട് വ്യാപനം കൂടി. 2.1 കോടി ജനസംഖ്യയുള്ള ശ്രീലങ്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകളില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് അവസാനത്തോടെ ശരാശരി 6,000 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് വ്യാപനത്തിന് അയവ് വന്നതോടെ ടൂറിസം മേഖലയില്‍ മാലിദ്വീപ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. സന്ദര്‍ശകരുടെ എണ്ണവും ഉയരുന്നുണ്ട്. 2019 ആഗസ്റ്റിലെ സന്ദര്‍ശകരുടെ എണ്ണത്തിനൊപ്പം തന്നെ സന്ദര്‍ശകര്‍ എത്തുന്നത് രാജ്യത്തിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ശ്രീലങ്കയുടെ സ്ഥിതി മറ്റൊന്നാണ്. രണ്ട് വര്‍ഷം മുമ്പ് ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണം ശ്രീലങ്കയെ സാരമായി തന്നെ ബാധിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് മുമ്പുതന്നെ രാജ്യം ടൂറിസം മേഖലയില്‍ തിരിച്ചടി നേരിട്ടു. പിന്നാലെ കൊവിഡ് വ്യാപനവുമെത്തി.

ഇപ്പോള്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്കയില്‍. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായി ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന ശ്രീലങ്കക്ക് ഇറക്കുമതിക്കുള്ള വിദേശ നാണ്യ ശേഖരം പോലും ഇല്ലെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ 107.9 ശതമാനം പൊതുകടമുള്ള രാജ്യത്തിന് വിദേശ നാണ്യശേഖരമായി ഉള്ളത് 280 കോടി ഡോളര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് 750 കോടി ഡോളര്‍ വരെ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

ശ്രീലങ്കന്‍ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുന്നുണ്ട്. കൊവിഡ് പ്രതിസന്ധി തുടങ്ങിയത് മുതല്‍ ഒന്‍പത് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിലെ ഇടിവ്. ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ടൂറിസം ഇളവുകള്‍ പ്രയോജനപ്പെടുത്തി ടൂറിസ്റ്റുകള്‍ എത്തിയാലും കാര്യമായ നേട്ടമില്ല. ഇതും പ്രതിസന്ധി സൃഷ്ടിച്ചു. ഇറക്കുമതി ചെയ്ത അരി, പഞ്ചസാര, പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ശ്രീലങ്ക. ആഗസ്റ്റ് 31 മുതലാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ കൈയിലുള്ള വിദേശനാണ്യ ശേഖരം കൊണ്ട് രണ്ട് മാസത്തെ ഇറക്കുമതി പോലും സാധ്യമല്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥ. തുണിത്തരങ്ങള്‍ കഴിഞ്ഞാല്‍ തേയിലയാണ് ലങ്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ കയറ്റുമതി ഉത്പന്നവും ഇത് തന്നെ. മൊത്തം കയറ്റുമതിയുെട 17 ശതമാനത്തോളം വരുമിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പെട്ടെന്നുള്ള ഒരു സര്‍ക്കാര്‍ നടടിയെ തുടര്‍ന്ന് 1.2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന തേയില വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. ഉത്പന്നങ്ങളിലെ രാസവളങ്ങള്‍ ഒഴിവാക്കാനുള്ള പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു പ്രതിസന്ധി. ഉല്‍പാദനച്ചെലവില്‍ മൂന്നിരട്ടിയാണ് ഇതോടെ വര്‍ദ്ധന ഉണ്ടായത്. വിചാരിച്ചതു പോലെ ഓര്‍ഗാനിക് തേയില വ്യവസായം ക്ലച്ച് പിടിച്ചതുമില്ല. കാപ്പി കൃഷിയും പ്രതിസന്ധിയില്‍ തന്നെ. കാപ്പിത്തോട്ടങ്ങളെയും ഫംഗസ് അണുബാധ ബാധിച്ചിരിക്കുകയാണ്. കയറ്റുമതിയും കുറഞ്ഞു. കാര്യമായി ഒന്നും ചെയ്യാനില്ലാതെ കുഴയുകയാണ് സര്‍ക്കാരും. ശ്രീലങ്കയ്ക്ക് അന്താരാഷ്ട്ര നാണയനിധി ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘനകളാണ് ഇനി ഏക ആശ്രയം.

Related Articles

© 2024 Financial Views. All Rights Reserved