ജിയോ നിക്ഷേപങ്ങള്‍ക്ക് പുറകിലെ ബുദ്ധികേന്ദ്രം; കോര്‍പ്പറേറ്റ് മേഖലയിലെ ചര്‍ച്ചാ വിഷയം: അറിയണം ഈ മനുഷ്യനെ

June 12, 2020 |
|
News

                  ജിയോ നിക്ഷേപങ്ങള്‍ക്ക് പുറകിലെ ബുദ്ധികേന്ദ്രം; കോര്‍പ്പറേറ്റ് മേഖലയിലെ ചര്‍ച്ചാ വിഷയം: അറിയണം ഈ മനുഷ്യനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോര്‍പ്പറേറ്റ് ലോകത്തെന്നല്ല രാജ്യാന്തര വ്യവസായ രംഗത്തും വന്‍ ചര്‍ച്ചയായത് റിലയന്‍സ് ഇന്‍സ്ട്രീസിലേക്കെത്തിയ നിക്ഷേപമാണ്. എട്ടോളം വമ്പന്‍ നിക്ഷേപങ്ങളിലൂടെ റിലയന്‍സ് ജിയോയിലേക്ക് കഴിഞ്ഞ ഏഴ് ആഴ്ചയില്‍ ഒഴുകിയത് ഒരു ലക്ഷം കോടി രൂപയോളമാണ്. റിലയന്‍സിലേക്കെത്തിയ ഈ നിക്ഷേപസമാഹരണത്തിന് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ പിന്നില്‍ ശക്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ആര്? മനോജ് മോദി എന്ന പൊതുജനങ്ങള്‍ക്ക് അത്ര സുപരിചിതനല്ലാത്ത, എന്നാല്‍ റിലയന്‍സിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന വ്യക്തിയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍ നോക്കാം. മനോജ് മോദി ഇതുവരെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള പല ബിസിനസ് മേധാവികള്‍ക്കും മനോജ് മോദിയെ അറിയാം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ, ഏഷ്യയിലെ ഏറ്റവും ധനികനായ കോര്‍പ്പറേറ്റ് തലവന്‍ മുകേഷ് അംബാനിയുടെ ഏറ്റവും ശക്തമായ പിന്‍ബലമാണ് മനോജ് മോദി. ഒരിയ്ക്കലും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാത്ത മോദി കോടീശ്വരനായ മുകേഷ് അംബാനിയുടെ വലം കൈയായിട്ടാണ് ബിസിനസ്സ് ലോകത്ത് അറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷനുമായി 5.7 ബില്യണ്‍ ഡോളറിന്റെ കരാറിലും മോദി പ്രധാന പങ്ക് വഹിച്ചിരുന്നു.

63 കാരനായ അംബാനി തന്റെ പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്ന് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകളിലേക്ക് മാറിയതിന് പിന്നിലും മനോജ് മോദിയുടെ സ്വാധീനമുണ്ടെന്നാണ് വിവരം. ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്ഫോമുകളില്‍ ഫെയ്സ്ബുക്കിന്റെ നിക്ഷേപത്തിന് ശേഷം 13 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇതുവരെ നടന്നിട്ടുള്ളത്. അറുപത്തിയൊന്നുകാരനായ മനോജ് മോദി അഭിമുഖങ്ങള്‍ നല്‍കുന്നത് വളരെ അപൂര്‍വമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ആര്‍ക്കും തന്നെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

അംബാനിയും മോദിയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് വ്യവസായ ലോകത്തിന് അറിയാം. റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെയും ഗ്രൂപ്പിന്റെ ടെലികോം കാരിയറായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെയും ഡയറക്ടറാണ് മോദി. കമ്പനിയ്ക്ക് അകത്ത് ആളുകളുമായി ഇടപഴകുകയും പരിശീലനം നല്‍കുകും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം.

കഠിനമായ വിലപേശലുകള്‍ നടത്തുന്നതില്‍ മോദി പ്രശസ്തനാണെന്ന് റിലയന്‍സുമായി ഇടപാടുകള്‍ നടത്തിയ ടെക്‌നോളജി വ്യവസായത്തിലെ അര ഡസനിലധികം എക്‌സിക്യൂട്ടീവുകള്‍ അഭിമുഖങ്ങളില്‍ പറയുന്നു. റിലയന്‍സിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നുള്ള ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നത് മോദിയാണെന്നും ബിസിനസ് ലോകത്ത് പരക്കെ അഭിപ്രായങ്ങളുണ്ട്. റിലയന്‍സിന്റെ സമീപകാല മെഗാ നിക്ഷേപങ്ങള്‍ ബിസിനസ് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എല്ലാ ഇടപാടുകളിലും മോദിക്ക് പ്രാധാന്യമുണ്ട്. പലപ്പോഴും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഇടപാടുകളുടെ അന്തിമ സൂചനയാണ് നല്‍കുന്നതെന്നും ചില സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ വ്യക്തമാക്കി.

മനോജ് മോദിയുടെ വിശ്വസ്തത കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ മിടുക്കും കഴിവുമാണ് റിലയന്‍സിന്റെ മുന്‍നിരയിലേയ്ക്ക് നയിച്ചതെന്ന് ബജറ്റ് കാരിയര്‍ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ് പറഞ്ഞു. ലയനങ്ങളിലും ഏറ്റെടുക്കലുകളിലും മനോജ് മോദിയുടെ സാന്നിദ്ധ്യം റിലയന്‍സിന് സാധ്യമായ ഏറ്റവും മികച്ച കരാര്‍ നേടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1980 മുതല്‍ അംബാനിയുടെ പരേതനായ പിതാവ് ധീരുബായ് അംബാനി ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍സ് സ്ഥാപനം ആരംഭിച്ചപ്പോള്‍ മുതല്‍ കമ്പനിയ്ക്കൊപ്പമുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് മോദി. 2016 ല്‍ റിലയന്‍സ് ജിയോ വയര്‍ലെസ് സേവനങ്ങള്‍ ആരംഭിച്ച് ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖല നിര്‍മ്മിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചര്‍ച്ചാ കഴിവുകള്‍ വളരെ പ്രകടമായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഫെയ്സ്ബുക്ക് ഇടപാടിനായുള്ള ചര്‍ച്ചകള്‍ക്കിടെ, അംബാനി, മക്കളായ ഇഷ, ആകാശ്, മോദി എന്നിവരാണ് ചര്‍ച്ചകളിലുടനീളമുണ്ടായിരുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫേസ്ബുക്കിന് ശേഷം ജിയോയുടെ നിക്ഷേപകരുടെ പട്ടികയില്‍ കെകെആര്‍ ആന്‍ഡ് കമ്പനി, സില്‍വര്‍ ലേക്ക് പാര്‍ട്ട്ണേഴ്‌സ്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയും നിക്ഷേപം നടത്തി.

Related Articles

© 2025 Financial Views. All Rights Reserved