500 കോടി രൂപയുടെ ഓഹരി വില്‍പ്പനയുമായി മെഡന്ത ഹോസ്പിറ്റല്‍ വിപണിയിലേക്ക്

October 01, 2021 |
|
News

                  500 കോടി രൂപയുടെ ഓഹരി വില്‍പ്പനയുമായി മെഡന്ത ഹോസ്പിറ്റല്‍ വിപണിയിലേക്ക്

ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിലെ ഹോസ്പിറ്റല്‍ ശൃംഖലയായ മെഡന്ത ഹോസ്പിറ്റല്‍ ഓഹരി വിപണിയിലേക്കെത്തുന്നു. ഇതിന് മുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ അനുമതി തേടി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന് സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച്, കാര്‍ലൈല്‍ പിന്തുണയുള്ള മെഡന്ത, ഐപിഒയിലൂടെ 500 കോടിയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 4.84 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് നടത്താനുദ്ദേശിക്കുന്നത്.

ആഗോള നിക്ഷേപ സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെ യൂണിറ്റായ അനന്ത് ഇന്‍വെസ്റ്റ്‌മെന്റ്സ് 4.34 കോടി ഓഹരികളും സുനില്‍ സച്ച്‌ദേവ 50.1 ലക്ഷം ഓഹരികളുമാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ കൈമാറുന്നത്. മഡെന്തയുടെ സ്ഥാപകനായ നരേഷ് ട്രെഹാന്റെ കൈവശം നിലവില്‍ 35 ശതമാനം ഓഹരികളാണുള്ളത്. ടെമാസെക് സബ്സിഡിയറിയായ ഡുനേര്‍ന്‍ ഇന്‍വെസ്റ്റ്‌മെന്റിന് കീഴില്‍ 17 ശതമാനം ഓഹരികളുമുണ്ട്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് ഇന്ത്യ, ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയെയാണ് പ്രാരംഭ ഓഹരി വില്‍പ്പനയുടെ മാനേജര്‍മാരായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലാണ് മെഡന്ത ഹോസ്പിറ്റല്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. നിലവിലെ നാല് ഹോസ്പിറ്റലുകള്‍ക്ക് പുറമെ പട്നയില്‍ പുതിയ യൂണിറ്റിന്റെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ, നോയിഡ കേന്ദ്രീകരിച്ച് പുതിയ ഹോസ്പിറ്റല്‍ ഒരുക്കാനുള്ള പദ്ധതിയും ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved