
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം പവര്‍ത്തനം മെച്ചെപ്പെട്ടേക്കില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഈ ലയനം ബാങ്കിന്റെ വായ്പാ ശേഷി വളര്‍ത്തില്ലെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സ്യൂസ് വിലയിരുത്തുന്നത്. സ്വകാര്യ ബാങ്കുകളെ വളര്‍ച്ച തന്നെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നത്. ഓട്ടോ മൊബീല്‍ രംഗത്തെ വളര്‍ച്ചയ്ക്ക് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന വെല്ലുവിളി തന്നെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയാണ്. പണമൊഴുക്ക കുറഞ്ഞത് ബാങ്കിങ് മേഖലയിലെ വായ്പാ ശേഷിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70000 കോടി രൂപയോളം അധിക മൂലധന സഹായം നല്‍കും. എന്നാല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ മൂലധന പര്യാപ്തി വര്‍ധിക്കുമെങ്കിലും, നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയ കുഴപ്പം തന്നെയാണ് ഇതിന് കാരണം.
എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ തോത് കുറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ നിഷ്‌ക്രിയ ആസ്തികള്‍ 8.65 ലക്ഷം കോടിയില്‍ നിന്ന് 7.9 ലക്ഷം കോടിയായി കുറയും. പൊതുമേഖലാ ബാങ്കുകളില്‍ തുടക്കമിട്ട പരിഷ്‌കരണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 14 പിഎസ്യുകള്‍ ലാഭത്തിലായിട്ടുണ്ട്. നീരവ് മോദിയെ പോലുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ സ്വിഫ്റ്റ് മേസേജിങ് സംവിധാനം കോര്‍ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയം ഭവന വായ്പാ കമ്പനികളെയും കരകയറ്റാനുള്ള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി. ഭാഗികമായ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയാണ് ഇതിന് വഴിതെളിച്ചത്. 3,300 കോടി ഇതിനകം ഈ മേഖലയിലേക്ക് ഒഴുക്കിയിട്ടുണ്ട്. മറ്റൊരു 30,000 കോടി കൂടി ഈ മേഖലയിലേക്ക് എത്തുമെന്നും ധനമന്ത്രി പറഞ്ഞു.