
സാൻ ഫ്രാൻസിസ്കോ: മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തോട് കൂടിയ രക്ഷാകർതൃ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ വീട്ടിൽ ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ച് പഠിക്കുന്ന കുട്ടികളെ സഹായിക്കാനാണ് മാതാപിതാക്കൾക്ക് അവധി. വെള്ളിയാഴ്ച പുറത്ത് വന്ന സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ടെക് ഭീമൻ തങ്ങളുടെ തൊഴിൽ സേനയ്ക്ക് രണ്ട് ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. ഒന്നുകിൽ ഒരുമിച്ച് 12 ആഴ്ച അവധിയെടുക്കാം. അല്ലെങ്കിൽ ആഴ്ചയിൽ കുറച്ച് ദിവസങ്ങൾ വീതം എടുക്കാവുന്നതാണ്.
മൈക്രോസോഫ്റ്റ് ഈ സംരംഭത്തെ "12-വീക്ക് പെയ്ഡ് പാൻഡെമിക് സ്കൂൾ ആൻഡ് ചൈൽഡ് കെയർ ക്ലോഷർ ലീവ്" എന്ന് വിളിക്കുന്നു. വിപുലമായി സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമ്പോൾ ഇത് ഞങ്ങളുടെ ജീവനക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതാണ്. ആഴത്തിലുള്ള പണ കരുതൽ ഉള്ള ആഗോള ടെക് കമ്പനികൾ അവരുടെ തൊഴിലാളികളെ സഹായിക്കുന്നതിന് ഇതുപോലെ ചില നടപടികൾ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കഴിഞ്ഞ മാസം തങ്ങളുടെ 45,000 ജീവനക്കാർക്ക് 1,000 ഡോളർ നൽകുമെന്ന് പറഞ്ഞിരുന്നു.
ആറ് മാസത്തേക്ക് എല്ലാ ജീവനക്കാർക്കും കുറഞ്ഞത് മുഴുവൻ ബോണസും ലഭിക്കുമെന്ന് അതിന്റെ സിഇഒ മാർക്ക് സുക്കർബർഗ് ഒരു ആന്തരിക മെമ്മോയിൽ പ്രഖ്യാപിച്ചു. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി ലോകമെമ്പാടുമുള്ള മിക്ക സർക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളെ താൽക്കാലികമായി അടച്ചിട്ടുണ്ടെന്ന് യുനെസ്കോ അഭിപ്രായപ്പെട്ടു.
രാജ്യത്തൊട്ടാകെയുള്ള അടച്ചുപൂട്ടലുകൾ ലോകത്തെ വിദ്യാർത്ഥി ജനസംഖ്യയുടെ 91 ശതമാനത്തിലധികം പേരേയും ബാധിക്കുന്നു. സ്കൂൾ അടച്ചുപൂട്ടലിന്റെ പെട്ടെന്നുള്ള ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ യുനെസ്കോ രാജ്യങ്ങളെ പിന്തുണയ്ക്കുന്നു. പ്രത്യേകിച്ചും കൂടുതൽ ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ സമൂഹങ്ങൾക്ക് വിദൂര പഠനത്തിലൂടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളിലേർപ്പെടുമെന്നും യുനെസ്കോ പറഞ്ഞു.