കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് ബുധനാഴ്ച രാത്രി മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയം എയര്‍ലൈനിന്റെയും എയര്‍പോര്‍ട്ടുകളുടെയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക എന്ന തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.
ജെറ്റ് എയര്‍വേയ്‌സ് ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരുന്നു. ജീവനക്കാരുമായി മാനോജ്മെന്റ് ഇന്ന് ചടര്‍ച്ച നടത്തിയേക്കും.
രാത്രി 10.20ന് അമൃത്സറില്‍ നിന്നു മുംബൈയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്ന വിമാനമാണ് ജെറ്റ് എയര്‍വേയ്സിന്റെ അവസാന സര്‍വീസ്. ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിന് കനത്ത തിരിച്ചടിയായത്.