
ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലൂടെയാണ് രൂപ കടന്നുപൊയ്്‌ക്കൊണ്ടിരിക്കുന്നത്. ഓരോദിവസവും മൂല്യമിടിയുന്ന രൂപ ഡോളറിനെതിരേ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുമ്പോൾ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള പതിനെട്ടടവും പയറ്റുകയാണ് കേന്ദ്രസർക്കാർ. രൂപയെ താങ്ങിനിർത്തുന്നതിന് പ്രവാസികളുടെ സഹായം തേടാനാണ് ഏറ്റവും പുതിയ തീരുമാനം. പ്രവാസികളെക്കൊണ്ട് പരമാവധി പണം ഇന്ത്യയിലേക്ക് അയപ്പിച്ച് കറന്റ് അക്കൗണ്ട് കാലിയാകാതെ നോക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസർവ് ബാങ്ക് അധികൃതരും ചർച്ച നടത്തി. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ലെങ്കിലും വൈകാതെ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന. ബോണ്ടുകളിറക്കിയും കടപ്പത്രങ്ങൾ പുറപ്പെടുവിച്ചും പരമാവധി പ്രവാസിപ്പണം ഇന്ത്യയിലെത്തിക്കുകയാണ് ലക്ഷ്യം. രൂപയുടെ മൂല്യമിടിഞ്ഞതിനാൽ, ഇപ്പോൾ നാട്ടിലേക്ക് പണം അയക്കുന്നത് ലാഭകരമായതിനാൽ, പ്രവാസികളും ഇതിനെ പിന്തുണച്ചേക്കുമെന്ന പ്രതീക്ഷയും കേന്ദ്ര സർക്കാരിനുണ്ട്.
ഇക്കൊല്ലം ഏഷ്യയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട നാണയമായി രൂപ മാറിയിരിക്കുകയാണ്. ഡോളറിനെതിരേ 14 ശതമാനത്തോളം ഇടിവാണ് രൂപയ്ക്കുണ്ടായിരിക്കുന്നത്. ഇതിനൊപ്പം എണ്ണവിലയിലുണ്ടായ വർധനവും ഇന്ത്യയുടെ കറന്റ് അ്ക്കൗണ്ടിനെ കൂടുതൽ ദുർബലമാക്കി. മൂല്യമിടിവ് തുടർന്നുകൊണ്ടിരിക്കുന്ന രൂപ ഡോളറിനെതിരെ ഇപ്പോൾ റെക്കോഡ് തകർച്ചയിലാണ്. ചൊവ്വാഴ്ച സർവകാല റെക്കോഡായ 74.39 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.
മുമ്പും രൂപ തകർച്ചയെ നേരിട്ടപ്പോൾ പ്രവാസികളിൽനിന്നുള്ള നിക്ഷേപത്തിലൂടെ പിടിച്ചുനിൽക്കാൻ റിസർവ് ബാങ്ക് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 2013-ൽ ഇത്തരത്തിൻ പ്രവാസി നിക്ഷേപപരിപാടികളിലൂടെ പരമാവധി പണം വിദേശത്തുനിന്നെത്തിക്കാൻ സർക്കാർ ശ്രമിക്കുകയുണ്ടായി. ഇന്ത്യയിലെ ഓഹരി വിപണിയിൽനിന്ന് വിദേശനിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കുന്നതും തിരിച്ചടിയായി നിൽക്കുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ 11 ബില്യൺ ഡോളറോളം ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് പിൻവലിച്ചിട്ടുണ്ട്.
രൂപയുടെ ഇപ്പോഴത്തെ തകർച്ച ഇന്ത്യൻ വിപണിയെ തകർക്കുമെന്ന ആശങ്കയാണ് ഈ രീതിയിൽ തുക പിൻവലിക്കുന്നതിന് കാരണമായത്. സെൻസെക്‌സിലും മറ്റും സമീപകാലത്തുണ്ടായ തകർച്ച അവരുടെ ആശങ്ക ശക്തമാക്കുകയും ചെയ്യുന്നു. ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിനും മറ്റുമുള്ള നൂലാമാലകൾ കുറച്ചും കൂടുതൽ വിദേശനിക്ഷേപത്തിനുള്ള വഴികൾ തുറന്നും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ആരംഭിച്ചിട്ടുണ്ട്.