കേന്ദ്രബജറ്റില്‍ 1.70 ലക്ഷം കോടി പ്രതീക്ഷിച്ച് റെയില്‍വേ

January 23, 2020 |
|
News

                  കേന്ദ്രബജറ്റില്‍ 1.70 ലക്ഷം കോടി പ്രതീക്ഷിച്ച് റെയില്‍വേ

ദില്ലി:പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ മൂലധനച്ചെലവിന് 1.70 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണ് ഇന്ത്യന്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 1.60 ലക്ഷം കോടി രൂപ മൂലധനച്ചെലവ് റെയില്‍വേയ്ക്ക് ലഭിച്ചതായും അതിന് മുമ്പുള്ള വര്‍ഷം 1.48 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ മൂലധനച്ചെലവിനായി ഈ വര്‍ഷം റെയില്‍വേയ്ക്ക് 1.70 രൂപ അല്ലെങ്കില്‍ 1.75 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയില്‍വേയുടെ ബജറ്റ് വിഹിതം ഈ വര്‍ഷം 70,000 കോടി രൂപയായി ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 65,837 കോടി രൂപയായിരുന്നു.

2018-19 ബജറ്റില്‍ റെയില്‍വേയുടെ മൂലധനച്ചെലവ് വിഹിതം 1.48 ലക്ഷം കോടി രൂപയും ബജറ്റ് വിഹിതം 55,088 കോടി രൂപയുമായിരുന്നു. 2018 നും 2030 നും ഇടയില്‍ റെയില്‍വേ നവീകരണത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് റെയില്‍വേ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. സിഗ്‌നലിംഗ് സംവിധാനത്തിന്റെ നവീകരണം, പുതിയ ട്രാക്കുകളുടെ നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍ എന്നീ മേഖലകളില്‍ ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യതയെന്നും തേജസ് എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയിലെ പുതിയ സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016 ന് മുമ്പ് കേന്ദ്ര ബജറ്റ്, റെയില്‍വേ ബജറ്റ് എന്നിങ്ങനെ പ്രത്യേകം ബജറ്റുകളാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍, 92 വര്‍ഷത്തെ ഈ രീതി 2016ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് മാറ്റിമറിച്ചത്. അതിനുശേഷം രണ്ട് ബജറ്റുകളും ലയിപ്പിക്കുകയും ഒരേ ദിവസം തന്നെ ബജറ്റ് അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

Related Articles

© 2025 Financial Views. All Rights Reserved