ഹോസ്റ്റല്‍ ഫീസിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

August 31, 2021 |
|
News

                  ഹോസ്റ്റല്‍ ഫീസിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം. പ്രതിദിനം 1000 രൂപയില്‍ താഴെയുള്ള ഹോസ്റ്റല്‍ ഫീസിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവായി. മഹാരാഷ്ട്രാ അതോരിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ് ബെഞ്ചിന്റെയാണ് വിധി. നിര്‍ദിഷ്ട പണപരിധിയില്‍ താഴെയുള്ള താമസങ്ങള്‍ക്കു ജിഎസ്ടി ബാധകമാകില്ലെന്നു 2018 ഫെബ്രുവരിയിലെ കേന്ദ്ര പരോക്ഷ നികുതി ആന്‍ഡ് കസ്റ്റംസിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. കോലാപൂരില്‍ പ്രവര്‍ത്തിക്കുന്ന ഗോദവാട്ട് എഡ്യൂസെര്‍വ് എന്ന കോച്ചിങ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് അതോരിറ്റിയുടെ ഉത്തരവ്. 11, 12 ക്ലാസിലെ സയന്‍സ് ബാച്ച് കുട്ടികള്‍ക്കു എന്‍ട്രന്‍സ് സേവനം നല്‍കുന്ന സ്ഥാപനം ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കോച്ചിങ് ഫീസില്‍ ഉള്‍പ്പെടുന്നതല്ല. വര്‍ഷത്തില്‍ 34,000 രൂപയാണ് ഫീസ്. അതായത് പ്രതിദിനം 94 രൂപ. ഇത്തരം കേസുകളില്‍ ജി.എസ്.ടി. ഈടാക്കേണ്ടതില്ലെന്നു വിധിച്ച അതോരിറ്റി പ്രതിദിനം 1000 രൂപയില്‍ താഴെയുള്ള ഹോസ്റ്റല്‍ നിരക്കിനു ജിഎസ്ടി ബാധകമല്ലെന്നും വ്യക്തമാക്കി.

കേരളത്തിന് അകത്തും പുറത്തുമായി ഹോസ്റ്റലില്‍നിന്നു പഠിക്കുന്ന ലക്ഷകണക്കിനു കുട്ടികള്‍ക്ക് ഗുണകരമാകും മഹാരാഷ്ട്രാ അതോരിറ്റിയുടെ വിധി. കേരളത്തിനു പുറത്തു താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് പഠനച്ചെലവുകളേക്കാള്‍ പണം ചെലവാകുന്നത് താമസസൗകര്യത്തിനാണ്. ഏകദേശം 18 ശതമാനമാണ് നിലവില്‍ താമസസൗകര്യങ്ങള്‍ക്ക് ജി.എസ്.ടി. ഈടാക്കുന്നത്. വര്‍ഷങ്ങളോളം ഹോസ്റ്റല്‍ സേവനം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥികള്‍ക്കു ജിഎസ്ടി ഇനത്തില്‍ തന്നെ പതിനായിരങ്ങള്‍ നഷ്ടമാകും. നിലവിലെ വിധിയോടെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ തുക ലാഭിക്കാം.

അടുത്തിടെ പപ്പടവുമായി ബന്ധപ്പെട്ട് ഗുജറാത്ത് അതോരിറ്റി ഫോര്‍ അഡ്വന്‍സ്ഡ് റൂളിങ്ങിന്റെ വിധിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പപ്പടത്തെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു വിധി. പപ്പടം കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥമാണെന്ന് എ.എ.ആര്‍. നിരീക്ഷിച്ചത്. ഇന്ന് സാങ്കോതികവിദ്യയുടെ സഹായം പപ്പട നിര്‍മാണത്തിനു ലഭിക്കുന്നുണ്ടെന്നതു സത്യമാണ്. ഇതാണ് പരമ്പരാഗത ആകൃതികള്‍ മാറാന്‍ കാരണം. എന്നാല്‍ നിര്‍മാണ സാമഗ്രഹികളും നിര്‍മാണരീതിയും പഴയതുതന്നെയാണ്. സദ്യയ്ക്കും വീട്ടാവശ്യങ്ങള്‍ക്കും പപ്പടം എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കുന്നതുപോലെ തന്നെ പൂജാകര്‍മങ്ങള്‍ക്ക് പപ്പടം പൊരിക്കാതെയും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ പപ്പടം എച്ച്.എസ്.എന്‍. 19059040 വിഭാഗത്തില്‍പ്പെടുമെന്നും ഈ വിഭാഗത്തിനു ജിഎസ്ടി ഉണ്ടാകില്ലെന്നുമായിരുന്നു വിധി.

അതേസമയം വിധി വിവാദമായത് പപ്പടത്തെ ജി.എസ്.ടി. കെണിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ കൂട്ടാളിയായ ഫ്രൈയിംസിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയതാണ്. ഫ്രൈയിംസ് പപ്പടത്തിന്റെ ഗണത്തില്‍ പെടുന്നതല്ലെന്നും അതിനാല്‍ തന്നെ ജി.എസ്.ടി. ബാധകമാണെന്നും അതോരിറ്റി മുമ്പു പ്രഖ്യാപിച്ച വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. ഫ്രൈയിംസും പപ്പടത്തിനു സമാനമായാണ് നിര്‍മിക്കുന്നതെന്നും ഉപയോഗിക്കുന്നതിനു എണ്ണയില്‍ പൊരിക്കേണ്ടതുണ്ടെന്നുമാണ് ഹര്‍ജിക്കാരടെ വാദം. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് എ.എ.ആര്‍. തന്നെ പുറപ്പെടുവിച്ച വിധി പ്രകാരം ഫ്രൈയിംസിന്റെ നിര്‍മാണത്തിനു മൈദയ്‌ക്കൊപ്പം മറ്റു കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്. പപ്പടത്തിന്റെ നിര്‍മാണത്തില്‍നിന്നു വിഭിന്നമാണിതെന്നും അതിനാല്‍ 18 ശതമാനം ജിഎസ്ടി ഗണത്തില്‍പ്പെടുമെന്നുമായിരുന്നു അന്നത്തെ നിരീക്ഷണം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അടുത്തിടെയായി ഇത്തരം അതോരിറ്റികളുടെ വിധി ഏറെ ചര്‍ച്ചയാകുന്നുണ്ട്.

Read more topics: # GST,

Related Articles

© 2026 Financial Views. All Rights Reserved