ജെറ്റ് എയര്‍വെയ്‌സിന്റെ താത്പര്യ പത്രം വേണ്ടെന്നുവെച്ച് അനില്‍ അഗര്‍വാള്‍: ഒടുവിലത്തെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു

August 14, 2019 |
|
News

                  ജെറ്റ് എയര്‍വെയ്‌സിന്റെ താത്പര്യ പത്രം വേണ്ടെന്നുവെച്ച് അനില്‍ അഗര്‍വാള്‍:  ഒടുവിലത്തെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജെറ്റ് എയര്‍വെയ്‌സിന് കരകയറാനുള്ള ഒരു സാധ്യതയും ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലത്തെ പ്രതീക്ഷിയായിരുന്നു ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ അനില്‍ അഗര്‍വാളിന്റെ കുടുംബ ട്രസ്റ്റായ വോള്‍ഗാന്‍ ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെത്തിയത്. ഇപ്പോള്‍ അതിസമ്പന്നനായ അനില്‍ അഗര്‍വാളിന്റെ ട്രസ്റ്റ് ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കുന്നതില്‍ നിന്നുള്ള താത്പര്യ പത്രം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കുന്നത് അത്ര നല്ലതല്ലെന്ന വിലയിരുത്തലിലാണ് അനില്‍ അഗര്‍വാള്‍ എത്തിയിട്ടുള്ളത്. അതേസമയം 25,000 കോടി രൂപയോളം കടബാധ്യതയുള്ള കമ്പനിയാണ് ജെറ്റ് എയര്‍വെയ്‌സ്. 

ജീവനക്കാരുടെ ശമ്പളമടക്കം കൊടുക്കാന്‍ പറ്റാതെ ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ ഒടുവിലത്തെ പ്രതീക്ഷയും സ്വപ്‌നവുമായ അനില്‍ അഗര്‍വാളിന്റെ പിന്‍മാറ്റം വലിയ തിരിച്ചടായാകുന്നത്. നിലവില്‍ മൂന്ന് കമ്പനികളാണ് ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാന്‍ താത്പര്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഫാര്‍മ്മസ്യൂട്ടിക്കല്‍ അധിഷ്ടിതമായ സ്ഥാപനമായ അവാന്റുലോ ഗ്രൂപ്പ്,  റഷ്യന്‍ സ്ഥാപനമായ ആര്‍ഐ ക്രിയേറ്റര്‍ എന്നിവരാണ് താത്പര്യ പത്രവുമായി രംഗത്തെത്തിയിട്ടുള്ളത്. 

അതേസമയം ജെറ്റിന്റെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ആഭ്യന്തര സര്‍വീസിലും, അന്താരാഷ്ട്ര സര്‍വീസലും വലിയ പ്രത്യാഘാതമാണ് ജെറ്റ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചുപോയതോടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ എത്താത്തത് വലിയ പ്രതിസന്ധികള്‍ക്കാണ് ഇടയാക്കിയത്. 

എന്നാല്‍ 25 കൊല്ലത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു കഴിഞ്ഞ ജനുവരി വരെ ജെറ്റ് എയര്‍വേസ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുന്‍പന്തിയിലും പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വര്‍ധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.

നരേഷ് ഗോയല്‍ (69) എന്ന പഞ്ചാബ് സ്വദേശിയാണ് ജെറ്റ് എയര്‍വെയ്സ് എന്ന കമ്പനിയുടെ തുടക്കകാരന്‍. തന്റെ അമ്മാവന്‍ സേത് ചരണ്‍ദാസിന്റെ ട്രാവല്‍ ഏജന്‍സിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ല്‍ തന്റെ 18മത്തെ വയസ്സില്‍ 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005ലെത്തിയപ്പോള്‍ 1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയിലേക്കുയര്‍ന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. എയര്‍ലൈന്‍സ് ബിസിനസ്സ് പാഠങ്ങള്‍ ഇവിടെ നിന്നാണ് ഗോയല്‍ പഠിക്കുന്നത്.

ജോലിയില്‍ പ്രവേശിച്ച 1967 മുതല്‍ 1974 വരെയുള്ള കാലയളവില്‍ നിരവധി ബിസിനസ് യാത്രകളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ബിസിനസ്സ് പാഠങ്ങളും സാങ്കേതിക പാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കി. 1974ല്‍ ജെറ്റ്എയര്‍ എന്ന പേരില്‍ ഒരു കമ്പനിക്ക് തുടക്കമിട്ടു. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ്, വില്‍പന എന്നീ മേഖലകളില്‍ സഹായം നല്‍കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ബിസിനസ്സ്. 1993 മെയ് 5ന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ മനസ്സിലാക്കി ഗോയല്‍ ജെറ്റ് എയര്‍വേയ്സ് എന്ന കമ്പനി സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഒരു 'എയര്‍ ടാക്സി' കമ്പനിയായിട്ടായിരുന്നു തുടക്കം.

കഴിഞ്ഞ ഏപ്രിലിലാണ് വിമാന കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്‌സ് അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. കടക്കെണിയാണ് ജെറ്റ് എയര്‍വെയ്സിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചത്. അടിയന്തിര പ്രശ്നപരിഹാരത്തിനായി 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വായ്പയിലുടെ പണം സമാഹരിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചില്ല. പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നേരത്തേ നിര്‍ത്തി വച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved