പാചകവാതക വിലയില്‍ വര്‍ധന; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

July 01, 2020 |
|
News

                  പാചകവാതക വിലയില്‍ വര്‍ധന; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ജൂലൈ 1 ന്, പ്രതിമാസ പരിഷ്‌കരണത്തില്‍, എല്‍പിജി സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി) ഒരു രൂപ മുതല്‍ 4.5 രൂപ വരെ ഉയര്‍ത്തി. മെയ് മാസത്തില്‍ വില കുത്തനെ കുറച്ചതിനുശേഷം സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടര്‍ നിരക്കില്‍ വരുത്തുന്ന തുടര്‍ച്ചയായ രണ്ടാം മാസത്തെ വര്‍ദ്ധനവാണിത്. കേരളത്തില്‍ എല്‍പിജി സിലിണ്ടറിന് മൂന്ന് രൂപ 50 പൈസ വര്‍ദ്ധിച്ച് 603.50 രൂപയാണ് നിരക്ക്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയുന്നതിനായി ലോകമെമ്പാടുമുള്ള ലോക്ക്ഡൗണ്‍ നടപടികള്‍ കാരണം ഏപ്രില്‍, മെയ് മാസങ്ങളിലെ കുറഞ്ഞ നിരക്കില്‍ നിന്ന് ഇന്ധന ആവശ്യം വീണ്ടെടുത്തതോടെ അന്താരാഷ്ട്ര എണ്ണവില വലിയ തോതില്‍ സ്ഥിരത കൈവരിച്ചതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. ആഗോള എണ്ണ നിരക്കിന്റെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ജൂണ്‍ മാസത്തില്‍ 39 മുതല്‍ 42 ഡോളര്‍ വരെയാണ് വ്യാപാരം നടത്തിയത്.

ഇന്ത്യന്‍ രൂപയുടെ ഇടിവും ഇന്ത്യയിലെ ഇന്ധന വിലയെയും ബാധിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി 12 എല്‍പിജി സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ വാങ്ങാനാണ് അനുമതിയുള്ളത്. എന്നിരുന്നാലും, വാങ്ങുന്ന സമയത്ത് സിലിണ്ടറുകള്‍ പൂര്‍ണ്ണ വിലയ്ക്ക് വാങ്ങേണ്ടതാണ്, തുടര്‍ന്ന് സബ്‌സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് ചെയ്യും.

ജൂണ്‍ മാസത്തില്‍ എല്‍പിജി സിലിണ്ടറിന്റെ വില 11.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ധന ചില്ലറ വ്യാപാരികള്‍ എല്ലാ മാസവും ആദ്യ ദിവസം തന്നെ എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കും.ജൂണ്‍ മാസത്തില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വിലയില്‍ വര്‍ധനയുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടായ വര്‍ദ്ധനവ് കാരണം, ആഭ്യന്തര വിപണിയിലെ എല്‍പിജിയുടെ വില്‍പ്പന വില സിലിണ്ടറിന് 11.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ മാസം മുതലുള്ള നിരക്ക് വര്‍ദ്ധനവ്. ലോക്ക്‌ഡൌണ്‍ സമയത്തും ആഭ്യന്തര പാചക വാതകത്തിന്റെ ആവശ്യം വര്‍ദ്ധിച്ചിരുന്നു. 2020 മെയ് മാസത്തില്‍ ഡല്‍ഹി വിപണിയില്‍ എല്‍പിജിയുടെ റീട്ടെയില്‍ വില്‍പ്പന വില 744 രൂപയില്‍ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവിന് അനുസൃതമായാണ് വില കുറച്ചത്.

Related Articles

© 2024 Financial Views. All Rights Reserved