ക്രൂഡ് ഓയില്‍ വില 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ധന വില വര്‍ധന ഉടന്‍

March 07, 2022 |
|
News

                  ക്രൂഡ് ഓയില്‍ വില 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ധന വില വര്‍ധന ഉടന്‍

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളര്‍ എന്ന നിലയില്‍ എണ്ണ വില ഉയര്‍ന്നിരുന്നു. 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്. 2008ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ഈ നിലയിലെത്തുന്നത്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന.

പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍ നിര്‍ണയം ഈ ആഴ്ച പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പെട്രോള്‍ വില ഒറ്റയടിക്ക് 25 രൂപ വരെ ഉയര്‍ന്നേക്കുമെന്നും വിലയിരുത്തലുണ്ട്. എണ്ണ കമ്പനികള്‍ക്കു നഷ്ടം ഒഴിവാക്കാന്‍ ഈ നിരക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനൗദ്യോഗിക നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണ കമ്പനികളുടെ നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് ആണ്. ഇതിനു പിന്നാലെ വില പുനര്‍ നിര്‍ണയം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികള്‍.

യുക്രൈനിനെതിരെ റഷ്യയുടെ സൈനികനീക്കം ആഗോള തലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള എണ്ണ വിപണിയില്‍ റഷ്യ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. റഷ്യയില്‍ ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും എണ്ണ വാങ്ങിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകള്‍ ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved