എണ്ണവില 11 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഈ വാരം മാത്രം 8 ശതമാനം വര്‍ധന

January 09, 2021 |
|
News

                  എണ്ണവില 11 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍;  ഈ വാരം മാത്രം 8 ശതമാനം വര്‍ധന

കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വെള്ളിയാഴ്ച്ച എണ്ണവില കടന്നെത്തി. ഈ വാരം മാത്രം 8 ശതമാനം വര്‍ധനവാണ് എണ്ണവിലയില്‍ സംഭവിച്ചത്. ഉത്പാദനം പരിമിതപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനവും പ്രധാന ഓഹരി വിപണികളുടെ നേട്ടവും എണ്ണവില ഉയരാനുള്ള കാരണങ്ങളാവുന്നു. വെള്ളിയാഴ്ച്ച ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില 3 ശതമാനം കൂടി ബാരലിന് 55.99 ഡോളര്‍ രേഖപ്പെടുത്തി. ഈ വാരം 8.1 ശതമാനം വര്‍ധനവാണ് ബ്രെന്‍ഡ് ക്രൂഡ് ആകെ കണ്ടതും.

അമേരിക്കന്‍ എണ്ണവിപണിയുടെ പ്രധാന അളവുകോലായ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയില്‍ 2.8 ശതമാനം വര്‍ധനവോടെ ബാരലിന് 52.24 ഡോളര്‍ എന്ന വിലനിലവാരം കയ്യടക്കി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. ഈ ആഴ്ച്ച മാത്രം 7.7 ശതമാനം നേട്ടം കുറിക്കാന്‍ ഡബ്ല്യുടിഐ ക്രൂഡ് ഇനത്തിന് സാധിച്ചിട്ടുണ്ട്.

നിലവില്‍ എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനത്തിലാണ് സൗദി അറേബ്യ. ഫെബ്രുവരിയിലും മാര്‍ച്ചിലും പ്രതിദിന ഉത്പാദനം 10 ലക്ഷം ബാരലുകള്‍ വീതം സൗദി കുറയ്ക്കും. വീണ്ടും ലോക്ക്ഡൗണ്‍ സാഹചര്യം ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് സൗദിയുടെ നീക്കം. ഒപെക് രാജ്യങ്ങളും (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) മറ്റ് പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളും ചേര്‍ന്നുള്ള ഒപെക് പ്ലസ് യോഗത്തിന് ശേഷമായിരുന്നു സൗദിയുടെ പ്രഖ്യാപനം.

ഇതേസമയം, ഒപെക് രാജ്യങ്ങളില്‍ ചിലര്‍ക്ക് എണ്ണ ഉത്പാദനം കൂട്ടണമെന്ന പക്ഷമുണ്ട്. അമേരിക്കന്‍ കമ്പനികള്‍ വിപണി വിഹിതം പതിയെ കയ്യാളുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണിത്. എന്തായാലും റഷ്യയും മറ്റു രാജ്യങ്ങളും ഉത്പാദനം വര്‍ധിപ്പിക്കട്ടെ, സൗദി അറേബ്യ എണ്ണ ഉത്പാദനം പരിമിതപ്പെടുത്താമെന്ന പോംവഴി യോഗത്തില്‍ ഉരുത്തിരിഞ്ഞു.

വരുംമാസങ്ങളിലും എണ്ണ ഡിമാന്‍ഡ് കുറഞ്ഞുതന്നെ തുടര്‍ന്നാല്‍ എണ്ണവില സാവധാനം ക്രമപ്പെടുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ കൊവിഡ് ഭീതിയെത്തുടര്‍ന്ന് ലോകത്തെ വിവിധഭാഗങ്ങളില്‍ തുടരുന്ന യാത്രാവിലക്കുകളും മറ്റു നിയന്ത്രണങ്ങളും എണ്ണവില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യപാദം എണ്ണവില കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളമാണെന്ന് പൊതുനിഗമനം.

Read more topics: # Oil Price, # എണ്ണവില,

Related Articles

© 2025 Financial Views. All Rights Reserved