ഒമാനില്‍ വാറ്റ് പ്രാബല്യത്തില്‍; മൂല്യവര്‍ധിത നികുതി 5 ശതമാനം

April 17, 2021 |
|
News

                  ഒമാനില്‍ വാറ്റ് പ്രാബല്യത്തില്‍; മൂല്യവര്‍ധിത നികുതി 5 ശതമാനം

മസ്‌കറ്റ്: ഒമാനില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. ഗള്‍ഫില്‍ വാറ്റ് നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് ഒമാന്‍. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് നിലവില്‍ വാറ്റ് പ്രാബല്യത്തിലുള്ളത്. ലോകത്ത് 160ഓളം രാജ്യങ്ങളില്‍ വാറ്റ് സംവിധാനം നിലവിലുണ്ട്. 488 അവശ്യ ഭക്ഷ്യ വസ്തുക്കളെയും സേവന മേഖലകളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖല, വിദ്യാഭ്യാസം, യാത്രാച്ചിലവുകള്‍, താമസസ്ഥലങ്ങളുടെ വില്‍പ്പന, വാടകയ്ക്ക് കൊടുക്കല്‍ അടക്കമുള്ള മേഖലകളെയും മു്ല്യവര്‍ധിത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.   

വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ 400 ദശലക്ഷം റിയാല്‍ വരുമാനം അധികമായി എത്തുമെന്നാണ് ഒമാന്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.5 ശതമാനം വരുമിത്. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ധനക്കമ്മിയും മൂലം പൊറുതിമുട്ടിയ ഒമാന് വാറ്റ് ആശ്വാസമാകുമെന്നാണ് കരുതുന്നത്. വാറ്റ് നിലവില്‍ വരുന്നതോടെ ഒമാന്റെ എണ്ണയിതര വരുമാനം 20 ശതമാനമായി വര്‍ധിക്കുമെന്ന് ഫിച്ച് സൊലൂഷന്‍സ് അഭിപ്രായപ്പെട്ടിരുന്നു.

വാറ്റ് നിലവില്‍ വരുന്നതിന് മുന്നോടിയായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വാറ്റിന്റെ മറവിലുള്ള അനധികൃത വിലവര്‍ധനയും നികുതി ലംഘനങ്ങളും തടയുന്നിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഒമാന്‍ ടാകസ് അതോറിട്ടി അറിയിച്ചു. വാറ്റ് പ്രക്രിയയില്‍ പിഴവുകള്‍ വരുത്തുന്നവര്‍ക്കും നികുതി അടക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അതോറിട്ടി വ്യക്തമാക്കി. വാറ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ ടാക്സ് അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സമയത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ 5000 മുതല്‍ 20,000 റിയാല്‍ വരെ പിഴ അടക്കേണ്ടി വരുമെന്നും അതോറിട്ടി കൂട്ടിച്ചേര്‍ത്തു.   

എണ്ണവിലയിടിവിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ 2016ലാണ് ഒമാന്‍ വാറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഒറ്റക്കെട്ടായുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2018ല്‍ വാറ്റ് നടപ്പിലാക്കാനായിരുന്നു ഒമാന്റെ പദ്ധതിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഇത് നീണ്ടുപോകുകയായിരുന്നു. യുഎഇ 2018ലാണ് ആദ്യമായി അഞ്ച് ശതമാനം വാറ്റ് നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം അത് 15 ശതമാനമാക്കി ഉയര്‍ത്തി. സൗദി അറേബ്യയും കഴിഞ്ഞ വര്‍ഷം വാറ്റ് 15 ശതമാനമാക്കിയിരുന്നു.

Read more topics: # VAT, # വാറ്റ്,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved