
വിയന്ന: കൊറോണ പ്രതിസന്ധി കാരണം ആഗോള തലത്തില്‍ എണ്ണ ഉപഭോഗം കുറഞ്ഞതോടെ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചു. ഉപഭോഗം കുറഞ്ഞതിനാല്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞിട്ടുണ്ട്. ഉത്പാദനം വെട്ടി ചുരുക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭിപ്രായ ഐക്യം ഉണ്ടായത്. 13 ഒപെക് രാജ്യങ്ങളും തീരുമാനത്തോട് യോജിച്ചിരുന്നു.
എണ്ണ ഉപഭോഗം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് എണ്ണയുത്പാദക രാജ്യങ്ങളും സഖ്യ രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഓരോ ദിവസവും പത്ത് ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആകെ ഉത്പാദനത്തിന്റെ പത്ത് ശതമാനം ഉത്പാദനം കുറയ്ക്കും. അതായത് ഉത്പാനത്തിൽ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം.
ആഗോള വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമെന്നും വില ഉയരുമെന്നുമാണ് കണക്ക് കൂട്ടുന്നത്. കൊറോണ പടര്‍ന്നതിനാല്‍ ഒട്ടുമിക്ക രാജ്യങ്ങളും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല, വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ ഉപഭോഗം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ആഗോള തലത്തില്‍ ക്രൂഡ് വിലയില്‍ കുറവ് വരുത്തി. വിലയിലെ അസ്ഥിരത പിടിച്ചു നിര്‍ത്തുക എന്നത് കൂടി കണക്കിലെടുത്താണ് എണ്ണയുത്പാദനം വെട്ടി കുറയ്ക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ആണ് കുറവ് വരുത്തുക. അതിനു ശേഷമുള്ള നയം ആഗോള സാഹചര്യങ്ങള്‍ നോക്കി തീരുമാനിക്കും.
ആഗോള ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച 2002 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഒത്തുതീർപ്പിലെത്താനുള്ള യുഎസിന്റെ തുടർച്ചയായ സമ്മർദ്ദത്തെത്തുടർന്നാണ് ഒപെക് + കരാറിലേക്ക് എത്തിയത്. കരാറിന് പിന്നാലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റും ഉയർന്ന് ബാരലിന് 23.56 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2008 ജൂലൈയിലാണ് എണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കായ ബാരലിന് 147 ഡോളറിലേക്ക് എത്തിയത്.