സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതകള്‍ നല്‍കുന്ന സംസ്ഥാന ബജറ്റ്; 6 ഇന കര്‍മ്മ പദ്ധതികള്‍

January 16, 2021 |
|
News

                  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതകള്‍ നല്‍കുന്ന സംസ്ഥാന ബജറ്റ്; 6 ഇന കര്‍മ്മ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതകള്‍ തുറക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം ഐടി മേഖലയ്ക്കപ്പുറമുള്ള സാധ്യതകള്‍ കൂടി തേടുന്നതാണ് പദ്ധതികള്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആറിന കര്‍മ പദ്ധതികള്‍ ആണ് ബജറ്റ് ആവിഷ്‌കരിക്കുന്നത്.

ഈ ആറിന പദ്ധതികളുടെ ബലത്തില്‍ 2021-2022 വര്‍ഷത്തില്‍ 2,500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നും അതുവഴി 20,000 പുതിയ തൊഴിലുകള്‍ കൂടി സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിനും രൂപം നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായാണ് ആറിന കര്‍മ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും ലാഭകരമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആവശ്യമായ സാന്പത്തിക സഹായവും സര്‍ക്കാര്‍ മുന്നിട്ട് നല്‍കുന്നതാണ് പദ്ധതി.

കേരളത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതാണ് കര്‍മപദ്ധതിയിലെ ആദ്യത്തേത്. കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നിവ സംയുക്തമായാണ് ഇത് നടപ്പിലാക്കുക. ഇതിനായി 50 കോടി രൂപ ബജറ്റില്‍ നിന്ന് അനുവദിക്കും. പ്രൊഷണലായും സ്വതന്ത്രമായും ആയിരിക്കും ഈ ഫണ്ട് പ്രവര്‍ത്തിക്കുക.

പുറത്ത് നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാച്ചിങ് നിക്ഷേപം ലഭ്യമാക്കാന്‍ ഈ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ഉപയോഗിക്കും. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം സീഡ് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍, അത് ഓഹരി പങ്കാളിത്തമാക്കി മാറ്റുകയും ചെയ്യും.

കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി എന്നിവ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി നല്‍കുന്ന വായ്പയില്‍ നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ താങ്ങായി നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കുറയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക. വായ്പ ലഭ്യത കൂടാനും ഇത് സഹായകമാകും.

ഇപ്പോള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് കേരള ഫണ്ട് ഓഫ് ഫണ്ട് സ്‌കീം ഫോര്‍ ടെക്‌നോളജി പ്രൊഡക്ട് ഫോര്‍ സ്റ്റാര്‍ട്ടപ്പ് എന്നത്. ഇതിന്റെ വിപുലീകരണത്തിനായി 20 കോടി രൂപ കൂടി അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. കേരളത്തിന് പുറത്തുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ ആകര്‍ഷിക്കുന്നതിന് ഇതും സഹായകരമാകും എന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറുകളുടെ 90 ശതമാനം വരെ വായ്പ നല്‍കുന്നതാണ് കര്‍മ്മപരിപാടിയിലെ അടുത്തത്. പരമാവധി പത്ത് കോടി രൂപ വരെയാണ് പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുക. പര്‍ച്ചേസ് ഓര്‍ഡറുകളാണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിന് പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററല്‍ സെക്യൂരിറ്റി വാങ്ങില്ല. അതുപോലെ തന്നെ സര്‍ക്കാര്‍ ചെലവിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാക്കും. കെഎഫ്സിയും കേരള ബാങ്കും വഴി ഈ സ്‌കീമുകള്‍ നടപ്പിലാക്കുക.

കേരള സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. ഇത്തരത്തില്‍ കേരളത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യം എടുക്കുന്ന ടെന്‍ഡറുകള്‍ക്ക് മുന്‍ഗണനകള്‍ നല്‍കും. ഇത്തരമൊരു സമീപനം എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ കമ്പോളള്‍, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേക പരിപാടിയ്ക്ക് രൂപം നല്‍കും. വിദേശ കമ്പനികളും സര്‍വ്വകാലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പത്ത് ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷന്‍ ലോഞ്ച് പാഡുകള്‍ സ്ഥാപിക്കും. ഇതാണ് ആറാമത്തെ കര്‍മപദ്ധതി.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ കൊച്ചി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ സ്ഥാപിച്ച ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ ശക്തിപ്പെടുത്താന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. യൂത്ത് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് പദ്ധതി, സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍, ആക്‌സിലറേഷന്‍, പ്രൊഡക്ട് ഡെവലപ്‌മെന്ര്‍റ് ആന്റ് മാര്‍ക്കറ്റിങ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനം എന്നിവയ്ക്കായി 59 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കെഎസ്‌ഐഡിസിയുടെ ഇന്നൊവേഷന്‍ ആക്‌സിലറേഷന്‍ സ്‌കീമിന് 11 കോടിയും അനുവദിച്ചിട്ടുണ്ട്. അത്തരത്തില്‍ മൊത്തം 80 കോടി അധികമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അനുവദിച്ചു എന്നും പറയാം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved