ഒയോ നഷ്ടത്തിലായ ഹോട്ടലുകളെ ഒഴിവാക്കുന്നു; കൊറോണ പ്രതിസന്ധി രൂക്ഷം

April 30, 2020 |
|
News

                  ഒയോ നഷ്ടത്തിലായ ഹോട്ടലുകളെ ഒഴിവാക്കുന്നു; കൊറോണ പ്രതിസന്ധി രൂക്ഷം

ന്യൂഡല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഒയോ കോവിഡ് പ്രതിസന്ധിയില്‍ നഷ്ടത്തിലായ ഹോട്ടലുകളെ ഒഴിവാക്കാനൊരുങ്ങുന്നു. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ്, ലോകമെമ്പാടുമുള്ള നഷ്ടത്തിലായ ഹോട്ടലുകളെയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍മാറുന്ന തരത്തിലുള്ള തീരുമാനമാകില്ല കൈക്കൊള്ളുന്നതെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലകളിലൊന്നാണ് ഹോസ്പിറ്റാലിറ്റി. ആഭ്യന്തര, ആഗോള യാത്ര ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞതോടെ ഹോട്ടലുകള്‍ക്ക് ബിസിനസ് വന്‍തോതില്‍ കുറഞ്ഞിരുന്നു. ബിസിനസില്‍ നഷ്ടമുണ്ടാക്കുന്ന ഹോട്ടലുകള്‍ നിര്‍ത്തുകയോ, കരാര്‍ പുതുക്കാതിരിക്കുകയോ ചെയ്യാനാണ് നീക്കം. കഴിഞ്ഞ വര്‍ഷം തന്നെ പുനഃ സംഘടനയ്ക്ക് തുടക്കമിട്ട കമ്പനി ഏതാനും ചില ഹോട്ടലുകളിലെ പ്രവര്‍ത്തനം ഇപ്പോള്‍ത്തന്നെ ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരിക്കുന്ന ഹോട്ടലുകളിലെ ജീവനക്കാരെ പിരിച്ചുവിടാനും കമ്പനി മുമ്പുതന്നെ തീരുമാനിച്ചിരുന്നു. ഇന്ത്യ, ചൈന, യൂറോപ്പ്, ദക്ഷിണ കിഴക്കനേഷ്യ, യുഎസ് എന്നിവിടങ്ങളിലേക്ക് വലിതോതില്‍ സാന്നിധ്യം വികസിപ്പിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകളിലൊന്നായി മാറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പിരിച്ചുവിടലുകളും ഹോട്ടലുകളെ തന്നെ ഒഴിവാക്കുന്ന സാഹചര്യവും വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 335 ദശലക്ഷം ഡോളറോളം നഷ്ടം കമ്പനിക്കുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു.

എത്രത്തോളം ഹോട്ടലുകളുടെ കരാര്‍ പുതുക്കാതെ ഒഴിവാക്കുന്നുണ്ടെന്ന് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായാണ് സൂചന. ജപ്പാന്‍, ബ്രസീല്‍, മെക്സിക്കോ, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാന്നിധ്യം ചെലുത്തിക്കൊണ്ടുതന്നെ ഇന്ത്യ, ദക്ഷിണകിഴക്കനേഷ്യ, യൂറോപ്പ്, ചൈന, യുഎസ് എന്നിവിടങ്ങളില്‍ നിക്ഷേപവും ബിസിനസ് വളര്‍ത്തുന്നതിലും കമ്പനി മുന്‍ഗണന നല്‍കുന്നുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രതിമാസ ചെലവ് കുറയ്ക്കാനും കമ്പനി തീരുമാനിച്ചു കഴിഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved