പ്ലാസ്റ്റിക് മേഖലയ്ക്ക് നല്ലകാലം; 2025ല്‍ 20,480 കോടി ഡോളറിന്റെ വില്‍പ്പന കൈവരിക്കും

August 23, 2021 |
|
News

                  പ്ലാസ്റ്റിക് മേഖലയ്ക്ക് നല്ലകാലം;  2025ല്‍ 20,480 കോടി ഡോളറിന്റെ വില്‍പ്പന കൈവരിക്കും

മാറുന്ന ജീവിതശൈലി, ഇന്റര്‍നെറ്റിന്റെ സ്വാധീനം, ജനസംഖ്യാ വര്‍ധന തുടങ്ങിയവ രാജ്യത്തെ പ്ലാസ്റ്റിക് മേഖലയ്ക്ക് അനുകൂലമാണെന്ന് റിപ്പോര്‍ട്ട്. 26.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ രാജ്യത്തെ പ്ലാസ്റ്റിക് വ്യവസായം 2025ല്‍ 20,480 കോടി ഡോളറിന്റെ വില്‍പ്പന കൈവരിക്കുമെന്നാണു വിലയിരുത്തല്‍. ബംഗാള്‍ ചേംബര്‍ സംഘടിപ്പിച്ച പാക്കേജിങ് ഇ -കോണ്‍ക്ലേവിന്റെയാണ് വിലയിരുത്തല്‍. വന്‍ തൊഴില്‍ സാധ്യതകളാണ് മേഖല മുന്നോട്ടു വയ്ക്കുന്നത്.

രാജ്യത്തെ ഇ- കൊമേഴ്സ് മേഖലയുടെ വളര്‍ച്ചയാണ് പ്ലാസ്റ്റിക്കിന് അനുകൂല സാഹചര്യമൊരുക്കുന്നത്. 2017ല്‍ 3900 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന രാജ്യത്തെ ഇ- കൊമേഴ്സ് വ്യാപാരം 2020ല്‍ 12000 കോടി ഡോളറായാണ് വര്‍ധിച്ചത്. അതായത് മേഖലയുടെ വാര്‍ഷിക വളര്‍ച്ച 51 ശതമാനമാണ്. കോവിഡ് കാലത്തും ഇ- കൊമേഴ്സ് വ്യാപാരങ്ങളില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നില്ല. ഇ- കൊമോഴ്സ് വ്യവസായം വര്‍ധിക്കുന്നതിനൊപ്പം പാക്കിങ്ങിനടക്കം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വര്‍ധിക്കുകയാണ്. കൂടാതെ വരും നാളുകളില്‍ പ്ലാസ്റ്റിക്- ഇ- കൊമേഴ്സ് അനുബന്ധ മേഖലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സുസ്ഥിരമായ വളര്‍ച്ചയാണ് മേഖല ലക്ഷ്യമിടുന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് തന്നെ പുനരുപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നു യോഗം വിലയിരുത്തി.

രാജ്യം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിടുമ്പോഴാണ് മേഖലയിലുള്ളവരുടെ വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര്യദിന പ്രസംഗത്തിലും വ്യക്തമാക്കിയിരുന്നു. പാക്കേജിങ് വ്യവസായം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുന്നതിനാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില, സാങ്കേതികവിദ്യ, നിയമങ്ങള്‍, വിപണികളിലെ വെല്ലുവിളികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved