വായ്പാ പുനഃക്രമീകരണത്തിന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്

August 12, 2020 |
|
News

                  വായ്പാ പുനഃക്രമീകരണത്തിന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്

മുംബൈ: കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുന്നതില്‍ കൂടുതല്‍ കമ്പനികള്‍ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. 2020 മാര്‍ച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികള്‍ക്ക് വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അവസരം നല്‍കാനാണ് ആര്‍.ബി.ഐ. അനുമതി നല്‍കിയിട്ടുള്ളത്. ഈ നിബന്ധനയില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് പി.എന്‍.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാര്‍ജുന്‍ റാവു പറഞ്ഞു.

രാജ്യത്തെ എം.എസ്.എം.ഇ. കള്‍ പണലഭ്യതയുടെ കാര്യത്തില്‍ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കള്‍ക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാല്‍, 25 കോടിക്കുമുകളില്‍ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയില്‍ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്.

വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ 30 ദിവസം മുതല്‍ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. റിസര്‍വ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയില്‍പ്പെട്ട് ഇവര്‍ക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാല്‍ അവ വൈകാതെ നിഷ്‌ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാര്‍ജുന്‍ ആവശ്യപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved