
തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമക്ക് പുറമെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും. അതേസമയം സ്ഥാപനം ഏറ്റെടുക്കുന്നതില്‍ മറ്റൊരു പ്രമുഖ പണമിടപാട് സ്ഥാപനവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് രൂപയാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തെല്‍. വകായാറിലെ ആസ്ഥാനം പൂട്ടിയതറിഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. കോന്നി പൊലീസ് സ്റ്റേഷനിലും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകള്‍ പ്രതിള്‍ക്കെതിരെ ചുമത്തും.
സ്ഥാപനത്തിന്റെ ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി. നിലവില്‍ ഇരുവരും ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടില്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം. അതേസമയം പോപ്പുലറിന് വേണ്ടി മറ്റൊരു പ്രമുഖ പണമിടപാട് സ്ഥാപനവുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.
ആദ്യഘട്ടത്തില്‍ ഈ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കുന്നതിലേക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നിലവിലെ ബാധ്യത പുതിയ സ്ഥാപനം ഏറ്റെടുക്കാന്‍ സാധ്യതയില്ല.