ഒറ്റരാത്രി കൊണ്ട് പൗണ്ടിന് ഉണ്ടായ നേട്ടം രണ്ടു രൂപ; ലേബറിനു വേണ്ടി വാദിച്ചവരെ ഞെട്ടിച്ചു പൗണ്ട് വില 95 രൂപയ്ക്കു മുകളില്‍; ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് ഇനി ആഹ്ലാദത്തിന്റെ ദിവസങ്ങള്‍

December 13, 2019 |
|
News

                  ഒറ്റരാത്രി കൊണ്ട് പൗണ്ടിന് ഉണ്ടായ നേട്ടം രണ്ടു രൂപ; ലേബറിനു വേണ്ടി വാദിച്ചവരെ ഞെട്ടിച്ചു പൗണ്ട് വില 95 രൂപയ്ക്കു മുകളില്‍; ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് ഇനി ആഹ്ലാദത്തിന്റെ ദിവസങ്ങള്‍

കവന്‍ട്രി: ബോറിസ് ഭരണത്തില്‍ തുടരുന്നു എന്ന വാര്‍ത്ത പരന്നപ്പോഴേക്കും പൗണ്ട് രൂപയ്ക്കു മേല്‍ നേടിയത് രണ്ടു രൂപയുടെ ഉയര്‍ച്ച. യുകെ മലയാളികള്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി വാദിച്ചവരെ കൊണ്ട് പോലും തലയില്‍ കൈവയ്പ്പിക്കുന്ന നേട്ടം. ശക്തമായ ഭരണം നിലനിര്‍ത്താന്‍ കണ്‍സര്‍വേറ്റിവുകള്‍ 80 സീറ്റിനു മേല്‍ ഭൂരിപക്ഷം കരസ്ഥമാക്കും എന്ന വാര്‍ത്തയാണ് പൗണ്ടിന് തുണയായത്. ലേബര്‍ 85 വര്‍ഷത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് എന്നറിഞ്ഞപ്പോള്‍ നാണയ വിപണി കാട്ടിയ ഉത്സാഹം ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വിലയിരുത്തലുകളില്‍ വരും വര്‍ഷം പൗണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം രൂപയ്‌ക്കെതിരെ കാണിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. അടുത്ത ജൂണ്‍ - ജൂലൈ മാസങ്ങളില്‍ പൗണ്ട് വീണ്ടും നൂറു രൂപ കടക്കുമെന്നാണ് സാമ്പത്തിക ലോകത്തെ പ്രവചനം. ഇതോടെ യുകെ മലയാളികള്‍ക്ക് ഉള്ളം നിറയെ സന്തോഷിക്കാന്‍ ഉള്ള കാരണങ്ങളില്‍ ഒന്ന് സമ്മാനിച്ചാകും അടുത്ത കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഭരണ തുടര്‍ച്ച ആരംഭിക്കുക എന്നുറപ്പ്.

എക്സിറ്റ് പോള്‍ ഫലസൂചനകള്‍ വന്ന രാത്രി പത്തരയ്ക്ക് തന്നെ പൗണ്ടും നേട്ടം പങ്കിട്ട വാര്‍ത്തയെത്തി. ഡോളറുമായുള്ള വിനിമയത്തില്‍ 2.7 ശതമാനം ഉയര്‍ച്ച കണ്ടെത്തി 1.35 എന്ന നിലയിലാണ് പൗണ്ട് കരുത്തു കാട്ടിയത്. പൗണ്ട് യൂറോക്കെതിരെ മൂന്നര വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലയിലുമെത്തി. ബ്രക്സിറ്റിന്റെ കാര്യത്തില്‍ ജനുവരി 31 നകം തീരുമാനം എന്ന ബോറിസിന്റെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുത്ത സൂചനകളാണ് എക്സിറ്റ് പോളും ഒടുവില്‍ ഫലപ്രഖ്യാപന വാര്‍ത്തകളും പങ്കിടുന്നത്. ബ്രക്സിറ്റ് സംഭവിക്കുമ്പോള്‍ പൗണ്ട് യൂറോക്ക് മുകളില്‍ ആധിപത്യം കാട്ടും എന്ന സൂചന കൂടിയാണ് ഇത് നല്‍കുന്നത് / വന്‍ഭൂരിപക്ഷം ലഭിക്കുന്നതോടെ ഡീല്‍ ഇല്ലാത്ത പിന്മാറ്റമാകും ബ്രിട്ടന്‍ തിരഞ്ഞെടുക്കുക. ഇത് സാമ്പത്തിക വിപണിക്കു വലിയ ആശ്വാസം സമ്മാനിക്കും.

അതേസമയം രൂപയിലേക്കു തലകുത്തി വീണ വിനിമയം പിന്നീട് ഡേവിഡ് കാമറോണ്‍ അധികാരത്തില്‍ വന്നതോടെയാണ് മെച്ചപ്പട്ടത്. ലേബര്‍ സര്‍ക്കാര്‍ സാമ്പത്തിക വിപണിയെ ശക്തിപ്പെടുത്തുന്ന നയങ്ങള്‍ രൂപം നല്‍കാതെ വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന പോളിസിയുമായി നീങ്ങിയത് രാജ്യത്തിന്റെ വളര്‍ച്ചക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

തുടര്‍ന്ന് ഒരു വര്‍ഷം കൊണ്ട് കാമറോണ്‍ ഭരണത്തില്‍ പൗണ്ട് രൂപയുമായുള്ള വിനിമയത്തില്‍ ശരാശരി 74 നിലനിര്‍ത്തി. 2012 ആയപ്പോഴേക്കും ശരാശരി വിനിമയ നിരക്ക് 84 ആയി കുതിച്ചുകയറി. കാമറോണ്‍ ഭരണം മൂന്നുവര്ഷമായപ്പോള്‍ ഒരു പൗണ്ടിന് 91 രൂപ എന്ന നിലയിലേക്കായി കാര്യങ്ങള്‍ . 2014 ജനുവരിയില്‍ റെക്കോര്‍ഡ് വിലയായി 103 രൂപ എത്തുമ്പോള്‍ നാലു വര്‍ഷം കൊണ്ട് പൗണ്ട് വിനിമയത്തില്‍ രൂപയ്‌ക്കെതിരെ 38 രൂപയുടെ വര്‍ധനയാണ് സ്വന്തമാക്കിയത് .

തുടര്‍ന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയത് പൗണ്ടിന്റെ വിലയേയും ബാധിക്കാന്‍ തുടങ്ങി. 2015 ളില്‍ ശരാശരി വില 98 ആയി നിലനിര്‍ത്തിയ പൗണ്ട് 2016 ആയപ്പോള്‍ 91 ലേക്ക് താത്തെക്കിറങ്ങുക ആയിരുന്നു. തെരേസ മേ അധികാരം കൈക്കലാക്കുമ്പോഴേക്ക് പൗണ്ട് 83 ലെത്തിയാണ് തകര്‍ച്ചയുടെ ആഴം വ്യക്തമാക്കിയത്. തുടര്‍ന്ന് ബ്രക്സിറ്റിന്റെ അനിശ്ചിതത്തിലും കഴിഞ്ഞ വര്ഷം പൗണ്ട് വില ശരാശരി നിലവാരം 91 ആയി രൂപക്കെതിരെ നിലനിര്‍ത്തി.കഴിഞ്ഞ പത്തു വര്‍ഷത്തെ ചരിത്രം തെളിയിക്കുന്നത് നാണയ വിപണിയില്‍ പൗണ്ട് സ്ഥിരതയും വളര്‍ച്ചയും നിലനിര്‍ത്തുന്നത് കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ ആണെന്നതാണ്.

Related Articles

© 2025 Financial Views. All Rights Reserved