നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കേരളം

December 02, 2020 |
|
News

                  നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍;   റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കേരളം

തിരുവനന്തപുരം: കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് അടക്കം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗംഭീര തിരിച്ചുവരവിന്റെ പാതയില്‍. 2018 വരെ നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. ഉല്‍പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചാണ് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് കുതിക്കുന്നത് എന്ന് വ്യവസായ മന്ത്രി ഇപി ജയരജാന്‍ വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റെ കാലത്ത് 3.52 കോടി ലാഭം കൈവരിച്ച സ്ഥാപനം നഷ്ടത്തില്‍ നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയെന്നും മന്ത്രി പറയുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും പ്രതിരോധ മേഖലയില്‍ നിന്നുള്ള ഓര്‍ഡറുകളുമാണ് സ്ഥാപനത്തെ നേട്ടത്തിലെത്തിച്ചത്. പ്രതിരോധ, ബഹിരാകാശ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന സൂപ്പര്‍ കപ്പാസിറ്ററുകളുടെയും ചിപ് കപ്പാസിറ്ററുകളുടെയും ഉല്‍പാദനത്തിന് തയ്യാറെടുക്കുകയാണ് സ്ഥാപനം എന്ന് മന്ത്രി അറിയിച്ചു.

കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് കൂടാതെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡും ലാഭത്തിലാണ് ഉളളത്. ഗള്‍ഫ് രാജ്യങ്ങള്‍, ചൈന, മലേഷ്യ എന്നിവിടങ്ങളിലേക്ക് സോപ്പ് കയറ്റി അയച്ച് നേട്ടം കൊയ്താണ് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെ എസ് ഐ ഇ) നഷ്ടത്തില്‍ നിന്ന് കരകയറിയത് എന്ന് വ്യവസായ മന്ത്രി പറയുന്നു. ഈ സര്‍ക്കാരിന് കീഴില്‍ 4 കോടി ലാഭം നേടി. വിറ്റുവരവ് 86.95 കോടിയായി ഉയര്‍ന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വൈവിധ്യവല്‍കരണത്തിന് തുടക്കം കുറിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

എയ്‌റോസ്‌പെയ്‌സ് പദ്ധതികള്‍ക്ക് ക്ലീന്‍ റൂം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിര്‍മ്മാണം, കൊവിഡ് പ്രതിരോധത്തിന് അള്‍ട്രാവയലറ്റ് ബാഗേജ് അണുനശീകരണ സംവിധാനം, കൊച്ചി നഗരത്തില്‍ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം തുടങ്ങി അത്യാധുനിക പദ്ധതികള്‍ നടപ്പാക്കി കുതിക്കുകയാണ് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കേര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) എന്നും മന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സര്‍ക്കാരിന് കീഴില്‍ 17 കോടി ലാഭം നേടിയ സ്ഥാപനം രാജ്യത്തെ തന്ത്രപ്രധാന ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകളില്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങളൊരുക്കിയിരുന്നു. കോടതികളും ജയിലുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കുകയും കുറഞ്ഞ ചെലവില്‍ ഹിയറിങ്ങ് എയിഡ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയും ചെയ്തു. പ്രതിരോധമേഖലയിലും കരുത്തറിയിച്ച് കുതിക്കുകയാണ് സ്ഥാപനം എന്നും മന്ത്രി വ്യക്തമാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved