സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിച്ചുരുക്കി പഞ്ചാബ് നാഷണല്‍ ബാങ്ക്

February 05, 2022 |
|
News

                  സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിച്ചുരുക്കി പഞ്ചാബ് നാഷണല്‍ ബാങ്ക്

സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക് വെട്ടിച്ചുരുക്കി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകളുടെ പലിശ നിരക്ക് 2.75 ശതമാനമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലും 500 കോടിയില്‍ താഴെയുമായ നിക്ഷേപങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 2.80 ശതമാനം വരെ ബാങ്ക് കുറച്ചിട്ടുണ്ട്. 500 കോടി രൂപയും അതില്‍ കൂടുതലും ബാലന്‍സ് ഉള്ള സേവിംഗ്‌സ് ഫണ്ട് അക്കൗണ്ടിന് ഇപ്പോള്‍ 3.25 ശതമാനം പലിശ ലഭിക്കും.

പുതുക്കിയ ആഭ്യന്തര, എന്‍ആര്‍ഐ സേവിംഗ്സ് അക്കൗണ്ട് പലിശ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ബാധകമായിരിക്കും. 2022 ഫെബ്രുവരി 03 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിഎന്‍ബി സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. കൂടാതെ 10 ലക്ഷം രൂപയില്‍ താഴെയുള്ള അക്കൗണ്ടുകള്‍ക്ക് 2.80 ശതമാനം, 10 ലക്ഷം രൂപ മുതല്‍ 500 കോടി രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 2.85 ശതമാനം എന്നിങ്ങനെയായിരുന്നു പലിശ നിരക്ക്.

അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പലിശ നിരക്ക് 25 മുതല്‍ 30 ബേസിസ് പോയിന്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എസ്എസ് മല്ലികാര്‍ജുന റാവു പറഞ്ഞു. ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പിഎന്‍ബിയുടെ പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് റാവു ചൂണ്ടിക്കാട്ടി. പിഎന്‍ബിയുടെ ഭവനവായ്പയുടെ പലിശ നിരക്ക് 6.5 മുതല്‍ 7 ശതമാനം വരെയാണ്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പിഎന്‍ബിയുടെ അറ്റാദായം 123 ശതമാനം വര്‍ധിച്ച് 1,127 കോടി രൂപയായി. ഈ പാദത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിന്റെ മൊത്തം വരുമാനം 22,026 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 23,042 കോടി രൂപയായിരുന്നു ഇത്. എന്നാല്‍ ത്രൈമാസ അടിസ്ഥാനത്തില്‍ ബാങ്കിന്റെ വരുമാനത്തില്‍ 3.76 ശതമാനം വര്‍ധനയുണ്ടായി.

Related Articles

© 2025 Financial Views. All Rights Reserved