നാലാം പാദത്തില്‍ രാംകോ സിമന്റ്സ് അറ്റാദായത്തില്‍ ഇടിവ്; 42 ശതമാനം ഇടിഞ്ഞ് 124 കോടി രൂപയായി

May 24, 2022 |
|
News

                  നാലാം പാദത്തില്‍ രാംകോ സിമന്റ്സ് അറ്റാദായത്തില്‍ ഇടിവ്;  42 ശതമാനം ഇടിഞ്ഞ് 124 കോടി രൂപയായി

2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ രാംകോ സിമന്റ്സ് ലിമിറ്റഡ് അറ്റാദായത്തില്‍ ഇടിവ്. നികുതിക്ക് ശേഷമുള്ള അറ്റാദായം 42 ശതമാനം ഇടിഞ്ഞ് 124 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 214 കോടി രൂപയായിരുന്നു. ഇന്ധന ചെലവ് കുത്തനെ ഉയര്‍ന്നതും സിമന്റ് വിലയിലുണ്ടായ കുറവും വലിയ തിരിച്ചടിയായി.

സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നികുതിക്ക് മുമ്പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 348 കോടി രൂപയില്‍ നിന്ന് 164 കോടി രൂപയായിരുന്നു. വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും ചെലവ് മുന്‍ വര്‍ഷത്തെ 248 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 467 കോടി രൂപയായി ഉയര്‍ന്നു. എന്നിരുന്നാലും, നികുതി ചെലവ് 134 കോടിയില്‍ നിന്ന് 40 കോടിയായി കുറഞ്ഞു

ഈ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 1,624 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 1,698 കോടി രൂപയായി. ഏകദേശം 5 ശതമാനം വര്‍ധന. 2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍, കമ്പനിയുടെ നികുതി ഒഴിച്ചുള്ള അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തിലെ 761 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 893 കോടി രൂപയായി (മുന്‍വര്‍ഷങ്ങളിലെ മാറ്റിവെച്ച നികുതി ക്രമീകരണങ്ങളാല്‍ വര്‍ദ്ധിപ്പിച്ചു). 2022 സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 801 കോടി രൂപയാണ്.

എബിഡ്റ്റ 1,314 കോടി രൂപയായിരുന്നു. ഇന്ധന വിലയിലെ കുത്തനെയുള്ള വര്‍ധനയും സിമന്റ് വിലക്കുറവും കാരണം 17 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വ്യവസായത്തിന് ചെലവിലുണ്ടായ വര്‍ദ്ധന ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന ഡീസല്‍ വില കാരണം ലോജിസ്റ്റിക്സ് ചെലവ് കുതിച്ചുയര്‍ന്നപ്പോള്‍, ഇറക്കുമതി ചെയ്ത കല്‍ക്കരി വിലയും അഭൂതപൂര്‍വമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. ഒരു ടണ്‍ സിമന്റിന് വേണ്ട വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും വില 2021 സാമ്പത്തിക വര്‍ഷത്തിലെ 797 രൂപയില്‍ നിന്ന് 1,257 രൂപയായി കുത്തനെ ഉയര്‍ന്നു. അറ്റവരുമാനം 13 ശതമാനം വര്‍ധിച്ചു. 2021ല്‍ 5,303 കോടി രൂപയില്‍ നിന്ന് 2022ല്‍ 6,011 കോടി രൂപ.

തമിഴ്നാട് (ടിഎന്‍), ഒറീസ്സ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഡ്രൈ മിക്സ് ഉല്‍പ്പന്നങ്ങളുടെ ശേഷി വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. തമിഴ്നാട്ടിലെ രണ്ട് യൂണിറ്റുകള്‍ 2023 സാമ്പത്തിക വര്‍ഷത്തിലും എപിയിലെയും ഒറീസയിലെയും രണ്ട് യൂണിറ്റുകള്‍ 2024 സാമ്പത്തിക വര്‍ഷത്തിലും കമ്മീഷന്‍ ചെയ്യുമെന്നും പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, നിലവിലുള്ള ശേഷി വിപുലീകരണ പരിപാടി ഉള്‍പ്പെടെ, വികസനത്തിനായി 1,816 കോടി രൂപ ചെലവഴിച്ചു. 2022 മാര്‍ച്ച് 31 വരെയുള്ള മൊത്തം കടം 3,930 കോടി രൂപയായിരുന്നു. അതില്‍ 505 കോടി രൂപ ഹ്രസ്വകാല വായ്പയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved