പ്രതീക്ഷ തെറ്റി; റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന് ലാഭവിഹിതമായി കൈമാറുക 30,307 കോടി രൂപ മാത്രം

May 21, 2022 |
|
News

                  പ്രതീക്ഷ തെറ്റി; റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന് ലാഭവിഹിതമായി കൈമാറുക 30,307 കോടി രൂപ മാത്രം

മുംബൈ: കേന്ദ്ര സര്‍ക്കാറിന് 2021-22 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിത മിച്ചമായി റിസര്‍വ് ബാങ്ക് 30,307 കോടി രൂപ നല്‍കും. അടിയന്തിര കരുതല്‍ ധനം 5.50 ശതമാനമായി നിലനിര്‍ത്താനും തീരുമാനിച്ചു. യുക്രൈന്‍ യുദ്ധം, ആഗോള സാമ്പത്തിക സമ്മര്‍ദം എന്നിവ കാരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഞെരുക്കത്തിലായ സാഹചര്യത്തിലാണിത്. മേയ് 20ലെ ആര്‍ബിഐ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിത മിച്ചം സര്‍ക്കാറിന് കൈമാറുന്നതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന തുകയേക്കാള്‍ കുറവാണിത്.

2022ലെ ബജറ്റില്‍ 2023 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്കില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ലാഭവിഹിത ഇനത്തില്‍ 73,948 കോടി രൂപ ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് ലഭിച്ച 1.01 ലക്ഷം കോടി രൂപയേക്കാള്‍ 27 ശതമാനം കുറവാണിത്. 99,122 കോടി രൂപയാണ് അന്ന് ആര്‍ബിഐ സംഭാവന ചെയ്തത്. 12 മാസ സാമ്പത്തിക വര്‍ഷത്തേതാണ് 30,307 കോടി രൂപ മിച്ചം. 2020ല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാറിന്റെ സാമ്പത്തിക വര്‍ഷവുമായി ഒരുമിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ജൂലൈ-ജൂണ്‍ എന്നതില്‍ നിന്ന് ഏപ്രില്‍-മാര്‍ച്ച് എന്നതിലേക്ക് മാറ്റി. വെട്ടിച്ചുരുക്കിയ അക്കൗണ്ടിങ് വര്‍ഷമായിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ഇതിലേറെ ലാഭവിഹിതം കേന്ദ്രത്തിന് കൈമാറാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved