യുഎസ് ഉപരോധത്തെ വകവെക്കാതെ ഇറാന്‍; 'ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനിലേക്ക് നിക്ഷേപിക്കാം';ഉപരോധം നിലനില്‍ക്കേ ഇന്ത്യയിലേക്ക് നിക്ഷേപത്തിനും സംയുക്ത സംരംഭത്തിനും തയാറെന്നും അറിയിപ്പ്

July 17, 2019 |
|
News

                  യുഎസ് ഉപരോധത്തെ വകവെക്കാതെ ഇറാന്‍; 'ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനിലേക്ക് നിക്ഷേപിക്കാം';ഉപരോധം നിലനില്‍ക്കേ ഇന്ത്യയിലേക്ക് നിക്ഷേപത്തിനും സംയുക്ത സംരംഭത്തിനും തയാറെന്നും അറിയിപ്പ്

ഡല്‍ഹി: ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണയുടെ ഒഴുക്ക് മരവിപ്പിക്കാന്‍ ഉപരോധം വരെ ഏര്‍പ്പെടുത്തി അമേരിക്ക രംഗത്ത് നില്‍ക്കുന്ന വേളയിലാണ് ഇത് വക വെക്കാതെ ഇറാന്‍ പുത്തന്‍ നീക്കം നടത്തുന്നത്. ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനിലേക്ക് നിക്ഷേപം നടത്താന്‍ തയാറാണെന്നാണ് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ അലി ചെഗേനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കയറ്റുമതി വരുമാനത്തില്‍ ഇറാന്‍ കാര്യമായ ഇടിവ് നേരിട്ടതോടെ സാമൂഹിക വികസനത്തിനുള്ള പണം കണ്ടെത്താന്‍ രാജ്യത്തിന് സാധിക്കുന്നില്ല.

ഇതിനിടെ യുഎസ് ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി മെയ് മാസം നിറുത്തിയിട്ടും വ്യാപാരം നടത്താന്‍ ഇറാന്‍ ശ്രമം നടത്തുന്നതിനെതിരെ യുഎസ് ചോദ്യമുയര്‍ത്തിയിരുന്നു.  മാത്രമല്ല റിഫൈനറികളില്‍ നിക്ഷേപം നടത്തുന്നതിന് പുറമേ മറ്റു മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും ഏത് തരത്തിലുള്ള സംയുക്ത സംരംഭത്തിനും തങ്ങള്‍ തയാറാണെന്നും ഇറാന്‍ അംബാസിഡര്‍ വ്യക്തമാക്കി. 

നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുടെ സ്വിസ് അനുബന്ധ സ്ഥാപനമായ നഫ്തിരാന്‍ ഇന്റര്‍ട്രേഡിന് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 15.4 ശതമാനം ഓഹരിയുണ്ട്. നാഗപട്ടണം റിഫൈനറിക്ക് പകരം കൂടുതല്‍ സംഭരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനായി 356.98 ബില്യണ്‍ രൂപ (5.1 ബില്യണ്‍ ഡോളര്‍) വരെ നിക്ഷേപിക്കുമെന്നാണ് സൂചന. 

ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഏകദേശം 57 ശതമാനം വാര്‍ഷിക ഇടിവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഒഴുക്ക് കുറഞ്ഞത്. ഉപരോധത്തില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് ആറ് മാസത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതും പിന്‍വലിക്കുന്നതായാണ് യുഎസിന്റെ പുതിയ പ്രഖ്യാപനം.

നിലവിലെ സാഹചര്യത്തില്‍ ഇറാന് പകരം പുതിയ എണ്ണ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഏപ്രില്‍ മാസം പ്രതിദിനം 2,77,600 ബാരല്‍ എണ്ണയാണ് ഇന്ത്യ ടെഹ്റാനില്‍ നിന്നും ഇറക്കുമതി ചെയ്തത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 31.5 ശതമാനം ഇടിവാണ് എണ്ണ ഇറക്കുമതിയില്‍ ഉണ്ടായതെന്ന് എണ്ണ കമ്പനികളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ നാല് മുതലാണ് ഇറാനെതിരെ യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ചെറിയ തോതില്‍ ഇറാനിയന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ യുഎസ് അനുവദിച്ചിരുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം 3,00,000 ബാരല്‍ എണ്ണ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയെ അനുവദിച്ചിരുന്നത്. എന്നാല്‍ ഓരോ മാസവും ഇതേ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 

Related Articles

© 2025 Financial Views. All Rights Reserved