യെസ് ബാങ്കില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പ തിരിച്ചടയ്ക്കുമെന്ന് അനില്‍ അംബാനി; കുടിശ്ശിക 12,800 കോടി രൂപ; റാണ കപൂറുമായോ കുടുംബാങ്ങളുമായോ തനിക്ക് ബന്ധമില്ല; വായ്പകള്‍ നേടിയത് സാധാരണ ബിസിനസ്സ് രീതിയില്‍

March 13, 2020 |
|
News

                  യെസ് ബാങ്കില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പ തിരിച്ചടയ്ക്കുമെന്ന് അനില്‍ അംബാനി; കുടിശ്ശിക 12,800 കോടി രൂപ; റാണ കപൂറുമായോ കുടുംബാങ്ങളുമായോ തനിക്ക് ബന്ധമില്ല; വായ്പകള്‍ നേടിയത് സാധാരണ ബിസിനസ്സ് രീതിയില്‍

പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് തന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പയുടെ കാര്യത്തില്‍ ആശങ്ക ആവശ്യമില്ലെന്ന് അനില്‍ അംബാനി. വായ്പകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ആസ്തി വിറ്റ് തിരിച്ചടവുകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും റിലയന്‍സ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. യെസ് ബാങ്കിന്റെ മുന്‍ സിഇഒ റാണ കപൂറുമായോ ഭാര്യ, പെണ്‍മക്കള്‍ എന്നിവരുമായോ തങ്ങള്‍ക്കു ബന്ധമില്ലെന്നും ഗ്രൂപ്പ് അറിയിച്ചു. ഈ വായ്പയെല്ലാം സാധാരണ ബിസിനസ്സ് രീതിയിലാണ് നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യെസ് ബാങ്കിനെ സമ്മര്‍ദ്ദത്തിലാക്കിയ കോര്‍പ്പറേറ്റുകളില്‍ റിലയന്‍സ് ഗ്രൂപ്പും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അനില്‍ അംബാനി ഗ്രൂപ്പിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ 12,800 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്.യെസ് ബാങ്കിന്റെ വലിയ വായ്പക്കാരില്‍ റിലയന്‍സ് ഗ്രൂപ്പും സുഭാഷ് ചന്ദ്രയുടെ എസ്സല്‍ ഗ്രൂപ്പും ഉള്‍പ്പെടുന്നുണ്ട്.

10 വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളില്‍ നിന്നുള്ള 44 കമ്പനികളാണ് യെസ് ബാങ്കിന്റെ 34,000 കോടി രൂപയുടെ മോശം വായ്പയ്ക്ക് കാരണമായത്. എസെല്‍ ഗ്രൂപ്പിന് 8,400 കോടി രൂപയുടെ ബാധ്യതയുണ്ട്. ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പ്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ജെറ്റ് എയര്‍വേസ്, കോക്സ് & കിംഗ്സ്, ഭാരത് ഇന്‍ഫ്ര എന്നിവയാണ് പട്ടികയിലുള്ള മറ്റ് കമ്പനികള്‍. മാര്‍ച്ച് 5 ന് വൈകുന്നേരമാണ് റിസര്‍വ് ബാങ്ക് യെസ് ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിലാക്കിയത്. തുടര്‍ന്ന് ബാങ്കിന്റെ പുനര്‍നിര്‍മ്മിതിക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിരുന്നതുമാണ്.

Related Articles

© 2025 Financial Views. All Rights Reserved