
വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലില്‍ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. കഴിഞ്ഞവര്‍ഷം 83 ബില്യണ്‍ യുഎസ് ഡോളറാണ് പ്രവാസികള്‍ നാട്ടിലേയ്ക്കയച്ചത്. ഈ വര്‍ഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാകുന്നത്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാനും സാധ്യയുണ്ട്. കോവിഡ് വ്യാപനം മൂലം പല രാജ്യങ്ങളും അടച്ചിട്ടതിനാല്‍ ഈ വര്‍ഷത്തെ വിദേശ പണത്തിന്റെ വരവില്‍ വിവിധ രാജ്യങ്ങള്‍ക്ക് 20 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പാകിസ്താനും 23 ശതമാനത്തിന്റെ കുറവാണുണ്ടാകുക. കഴിഞ്ഞവര്‍ഷത്തെ 22.5 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 17 ബില്യണ്‍ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക് എന്നീ രാജ്യങ്ങളിലെത്തുന്ന വിദേശ പണത്തിലും 14 മുതല്‍ 19 ശതമാനം വരെ കുറവുണ്ടാകുമെന്നും വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗ്ലാദേശിൽ ഈ വർഷം പണമയയ്ക്കൽ 14 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 22 ശതമാനത്തിന്റെ കുറവാണ്. അതുപോലെ ഈ വർഷം നേപ്പാളിലേക്കും ശ്രീലങ്കയിലേക്കുമുള്ള പണമയയ്ക്കൽ യഥാക്രമം 14 ശതമാനവും 19 ശതമാനവുമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.