'റീട്ടെയില്‍ പണപ്പെരുപ്പം പത്ത് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍'; രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

September 14, 2019 |
|
News

                  'റീട്ടെയില്‍ പണപ്പെരുപ്പം പത്ത് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍'; രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് മാന്ദ്യം നേരിടുന്നുവെന്ന ആരോപണം ശക്തമാവുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിന് നേരെ വലിയ തരത്തില്‍ വിമര്‍ശനം ഉയരുകയാണ്. ഈ വേളയിലാണ് രാജ്യത്തെ സാമ്പത്തിക സ്ഥിതി തിരിച്ചു വരികയാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രല്ല രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണെന്നും പണപ്പെരുപ്പം ഇപ്പോഴും നാലു ശതമാനത്തില്‍ തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കിയത്. ആഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു.

3.21 ശതമാനമാണ് ആഗസ്റ്റിലെ റീട്ടെയില്‍ പണപ്പെരുപ്പം. മാത്രമല്ല ഇപ്പോള്‍ സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായെന്നും നേരത്തെ പ്രതിസന്ധി നേരിട്ടിരുന്ന മിക്ക വ്യവസായങ്ങളും തിരിച്ചുവരവിന്റെ പാതയിലാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വ്യാപകമായി ജോലി നഷ്ടമുണ്ടാകുമെന്ന പ്രചരണം ശരിയല്ലെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. ഏതെങ്കിലും മേഖലയില്‍ നിന്നും പിന്തുണയോ സഹായമോ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളെന്ന മന്മോഹന്‍സിംഗിന്റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണ്. അതിനെക്കുറിച്ച് താന്‍ കൂടുതല്‍ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി നിരക്ക് കുറയ്‌ക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്.

അസംഘടിത മേഖലയിലെ കൃത്യമായ കണക്ക് ലഭിക്കേണ്ടതുണ്ട്. എല്ലാ മേഖലകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ബാങ്കുകളുടെ ലയനം മൂലം ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല. ലയനം ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്മോഹന്‍സിങ് പറഞ്ഞത്. ''രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 5 ശതമാനത്തില്‍ ഒതുങ്ങിയതിന്റെ അര്‍ത്ഥം നമ്മള്‍ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വന്‍ വളര്‍ച്ചയ്ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സര്‍ക്കാരിന്റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്'', മന്മോഹന്‍ സിങ് പ്രസ്താവനയില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved