രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 4.3 നിന്ന് 6.3 ശതമാനമായി

June 15, 2021 |
|
News

                  രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍;  4.3 നിന്ന് 6.3 ശതമാനമായി

ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിലയില്‍. സിപിഐ (ഉപഭോക്തൃ വില സൂചിക) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിലെ 4.3 ശതമാനത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിരക്കായ 6.3 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായതെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം ഏപ്രില്‍ മാസത്തെ 1.96 ശതമാനത്തില്‍നിന്ന് വര്‍ധിച്ച് മെയ് മാസത്തില്‍ 5.01 ശതമാനമായി ഉയര്‍ന്നു.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം ആറ് മാസത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യപരിധി ലംഘിച്ചു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.94 ശതമാനമായും ഉയര്‍ന്നു. ഏപ്രില്‍ മാസത്തിലെ 10.49 ശതമാനത്തില്‍നിന്നാണ് 12.49 ശതമാനമായി ഉയര്‍ന്നത്. അസംസ്‌കൃത എണ്ണ, നിര്‍മാണ വസ്തുക്കള്‍, മിനറല്‍ ഓയില്‍സ് എന്നിവയുടെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പം ഉയരാന്‍ കാരണം. തുടര്‍ച്ചയായ അഞ്ചാം മാസമാണ് മൊത്തവില പണപ്പെരുപ്പം ഉയരുന്നത്.

മെയ് മാസത്തിലെ ഭക്ഷ്യ-പാനീയങ്ങളിലെ പണപ്പെരുപ്പം 5.24 ശതമാനമാണ്. ഭക്ഷ്യ എണ്ണയിലെയും ഫാറ്റുകളിലെയും പണപ്പെരുപ്പം ഏപ്രിലിലെ 25.91 ശതമാനത്തില്‍നിന്ന് 30.84 ശതമാനമായി ഉയര്‍ന്നു. അതേസമയം പണപ്പെരുപ്പം ത്വരിതപ്പെടുത്തുന്നത് സാമ്പത്തിക വീണ്ടെടുക്കലിനിടയില്‍ വില കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. നേരത്തെ, റോയിട്ടേഴ്‌സ് സര്‍വേയില്‍ ചില്ലറ പണപ്പെരുപ്പം 5.30 ശതമാനമാകുമെന്നായിരുന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved