ധാന്യം ഒന്നെങ്കിലും ഉല്‍പ്പന്നം വ്യത്യസ്തം; ജിഎസ്ടി നിരക്കിലും വ്യത്യാസം

September 07, 2021 |
|
News

                  ധാന്യം ഒന്നെങ്കിലും ഉല്‍പ്പന്നം വ്യത്യസ്തം; ജിഎസ്ടി നിരക്കിലും വ്യത്യാസം

ഇഡ്ലി-ദോശ മാവും ഇഡ്ലി-ദോശ പൊടിയും തീര്‍ത്തും വ്യത്യസ്തങ്ങളായ രണ്ട് ഭക്ഷണ വിഭവങ്ങളാണോ? മലബാര്‍ പൊറോട്ടയും റൊട്ടിയുമോ? ഒരേ ധാന്യം തന്നെ പൊടിച്ചും കുഴച്ചും ദ്രവ രൂപത്തിലാക്കിയുമൊക്കെ വിവിധ പലഹാരങ്ങള്‍ ആകുമ്പോള്‍ ഈ ചോദ്യങ്ങള്‍ അത്ര ചെറുതല്ല. ഇതേ ചോദ്യങ്ങളാണ് കഴിഞ്ഞ 4 വര്‍ഷത്തോളമായി, കൃത്യമായി പറഞ്ഞാല്‍ 2017 ജൂലൈ മാസത്തില്‍ ജിഎസ്ടി (ചരക്ക് സേവന നികുതി) കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത് മുതല്‍ നിര്‍മാതാക്കളും, റീട്ടെയില്‍ വില്‍പ്പനക്കാരും ഉപയോക്താക്കളും ഒരേ സ്വരത്തില്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഉത്പ്പന്നങ്ങള്‍ തമ്മിലുള്ള സാമ്യം പരിഗണിക്കാതെയാണ് പല തരത്തിലുള്ള നികുതി നിരക്കുകള്‍ ഈടാക്കുന്നത് എന്നതാണ് ചോദ്യത്തിന് പുറകിലെ കാരണം.

സുതാര്യവും എളുപ്പവുമായ ഒരു നികുതി പ്രക്രിയ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജിഎസ്ടി പ്രകാരമുള്ള വിവിധ നികുതി സ്ലാബുകള്‍ അവതരിപ്പിക്കപ്പെട്ടത്. ഇത് കമ്പനികള്‍ അവരുടെ ഉത്പ്പന്നങ്ങള്‍ കുറഞ്ഞ നികുതി സ്ലാബിലേക്ക് കൊണ്ടു വരുന്നതിനായി നിരന്തര ശ്രമം നടത്തുന്നതിലേക്ക് നയിച്ചു. അതേ സമയം നികുതി വകുപ്പ് ആകട്ടെ കമ്പനികളുടെ അത്തരം വാദങ്ങളെ എതിര്‍ക്കുകയും ഉയര്‍ന്ന നികുതി നിരക്ക് ഉത്പ്പന്നങ്ങളില്‍ നിന്നും ഈടാക്കുവാന്‍ ലക്ഷ്യമിടുകയും ചെയ്തു.

ജിഎസ്ടി നടപ്പിലാക്കി ആദ്യ നാല് വര്‍ഷങ്ങളില്‍ തന്നെ വലിയൊരളവ് തര്‍ക്കങ്ങള്‍ ഇതിന്റെ പേരില്‍ നടക്കുകയുണ്ടായി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം 2021 മാര്‍ച്ച് 1 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ വിവിധ കോടതികളിലായി ഇത്തരത്തിലുള്ള 4,600 കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

0 ശതമാനം, 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം, 28 ശതമാനം + സെസ് എന്നിങ്ങനെ നിലവിലുള്ള ആറ് നികുതി സ്ലാബുകളില്‍ നിന്നും സ്ലാബുകളുടെ എണ്ണം കുറയ്ക്കുവാന്‍ ജിഎസ്ടി കൗണ്‍സില്‍ തയ്യാറാകുന്നത് വരെ ഈ പരാതികളും തര്‍ക്കങ്ങളും തുടരുമെന്നാണ് നികതി വിദഗ്ധരും നിയമ വിദഗ്ധരും ഒരു പോലെ പറയുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാന ധനകാര്യ മന്ത്രിമാരും ഉള്‍പ്പെടുന്ന ഫെഡറല്‍ ബോഡിയാണ് ജിഎസ്ടി കൗണ്‍സില്‍.
 
നിലവിലുള്ള പലതരത്തിലുള്ള നിരക്കുകളും ഒഴിവാക്കലുകളുമാണ് ജിഎസ്ടി നയത്തിലെ ഇത്തരം വര്‍ഗീകരണ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. ജിഎസ്ടി ഉത്പ്പന്നങ്ങളുടെ വിലയില്‍ ചേര്‍ക്കപ്പെടുന്ന പരോക്ഷ നികുതി ആയതിനാല്‍ തന്നെ ഒന്നുകില്‍ നികുതിയില്‍ നിന്ന് ഒഴിവാകുവാനോ അല്ലെങ്കില്‍ കുറഞ്ഞ സ്ലാബിള്‍ ഉള്‍പ്പെടുവാനോ ആണ് ബിസിനസുകള്‍ താത്പര്യപ്പെടുന്നത്. 12 ശതമാനത്തിലും 18 ശതമാനത്തിലും വരുന്ന നികുതി സ്ലാബുകള്‍ ഒറ്റ നിരക്കാക്കി ഒരുമിപ്പിക്കാന്‍ ഉള്ള നിര്‍ദേശം മുന്നോട്ട് വച്ചത് മുതലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള ഈ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തിന് ഇതുവരേക്കും ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കുകയോ ഇത് നടപ്പിലാക്കുകയോ ചെയ്്തിട്ടില്ല.

ഉത്പ്പന്നങ്ങളുടെ ആറക്ക യുനിഫോംകോഡ് ആയ എച്ച്എസ്എന്‍ അടിസ്ഥാനമാക്കിയാണ് അവയ്ക്ക് മേല്‍ ജിഎസ്ടി നിരക്ക് നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ ഏത് നിരക്കില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രയാസം തോന്നുന്ന സ്വഭാവമുള്ള പല ഉത്പന്നങ്ങളും വിപണിയിലുണ്ട്. കോടതികള്‍ ഓരോ ഉത്പ്പന്നങ്ങളെയും എങ്ങനെ നിര്‍വചിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയും നികുതി നിരക്കുകള്‍ വ്യത്യാസപ്പെടും.

ഉദാഹരണത്തിന് ഇഡ്ലി ദോശ മാവിന് 5 ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍, ഇഡ്ലി ദോശ പൊടിയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി. രണ്ടിന്റെയും അന്തിമ ഉത്പന്നം ഒന്നാണെന്ന് ഓര്‍ക്കണം. ഇതേ ആശയക്കുഴപ്പം മലബാര്‍ പൊറോട്ട, ഫ്ളേവേഡ് മില്‍ക്, പോപ്കോണ്‍ എന്നിവയുടെ കാര്യത്തിലും നിലനില്‍ക്കുന്നുണ്ട്. കൂടാതെ വാടകയ്ക്കോ ലീസിനോ നല്‍കുന്നതില്‍ ഈടാക്കുന്ന ജിഎസ്ടിയെ സംബന്ധിച്ചും വ്യക്തതക്കുറവ് നിലനില്‍ക്കുന്നുണ്ട്. എല്ലാ ഉത്പ്പന്നങ്ങളുടേയും അവയുടെ നികുതി നിരക്കുകളും പട്ടികപ്പെടുത്തുന്നത് പ്രായോഗികമായി എളുപ്പമല്ലാത്തതിനാല്‍ ഈ ആശയക്കുഴപ്പങ്ങള്‍ ഇനിയും ഏറെക്കാലും തുടരുവാന്‍ തന്നെയാണ് സാധ്യത.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved