ആര്‍ടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

November 30, 2020 |
|
News

                  ആര്‍ടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഡിസംബര്‍ 1 മുതല്‍ വര്‍ഷത്തില്‍ 365 ദിവസവും റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി പണം കൈമാറാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവിലെ നിയമപ്രകാരം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പണമിടപാട് നടത്താന്‍ കഴിഞ്ഞിരുന്നത്.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വലിയ തുക കൈമാറാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ആര്‍ടിജിഎസ് വഴി അയയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. എന്നിരുന്നാലും, ബാങ്കുകള്‍ക്ക് സാധാരണയായി 10 ലക്ഷം രൂപയുടെ ഉയര്‍ന്ന പരിധി ഉണ്ട്. നെഫ്റ്റ് സൗകര്യം സൗജന്യമാണെങ്കിലും, ആര്‍ടിജിഎസ് പേയ്‌മെന്റിന് ചാര്‍ജുകള്‍ ഈടാക്കാം. ഈ നിരക്കുകള്‍ ഓരോ ബാങ്കിലും വ്യത്യാസപ്പെടുന്നു.

ആര്‍ടിജിഎസ് സംവിധാനത്തിലൂടെ ഫണ്ട് കൈമാറ്റം വാഗ്ദാനം ചെയ്യുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന സേവന നിരക്കുകള്‍ യുക്തിസഹമാക്കുന്നതിന്, ആര്‍ബിഐ നിര്‍ദ്ദേശപ്രകാരമുള്ള ചാര്‍ജുകള്‍ നിര്‍ബന്ധമാക്കിയുട്ടുണ്ട്. 2020 ജനുവരി മുതല്‍ എന്‍ഇഎഫ്ടി അഥവാ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു.

2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ആര്‍ടിജിഎസ് ഇടപാടിന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്ന ചാര്‍ജ് 24.50 രൂപയില്‍ കൂടരുത് എന്നാണ്. 5 ലക്ഷത്തിന് മുകളില്‍ 49.50 രൂപയില്‍ കൂടരുത്. ഇതിലും കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ള. പക്ഷേ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. നാളെ മുതല്‍ ആര്‍ടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതോടെ ആഗോളതലത്തില്‍ വലിയ മൂല്യമുള്ള തത്സമയ പേയ്മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.

Related Articles

© 2024 Financial Views. All Rights Reserved