ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് ദീര്‍ഘകാല പദ്ധതികളിട്ട് റഷ്യ; കയറ്റുമതി വര്‍ധിപ്പിക്കുന്നു

December 23, 2020 |
|
News

                  ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് ദീര്‍ഘകാല പദ്ധതികളിട്ട് റഷ്യ;  കയറ്റുമതി വര്‍ധിപ്പിക്കുന്നു

ഇന്ത്യന്‍ ഊര്‍ജ്ജ വിപണിയില്‍ റഷ്യ ശക്തമായ സ്ഥാനം നിലനിര്‍ത്തുന്നുണ്ടെന്നും ദക്ഷിണേഷ്യന്‍ രാജ്യത്തേക്ക് എണ്ണ കയറ്റുമതി വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലേയ്ക്ക് കൂടുതല്‍ എണ്ണ വിതരണം ചെയ്യുമെന്നും 20-25 വര്‍ഷത്തേക്ക് റഷ്യയുടെ കറുത്ത സ്വര്‍ണം ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാര്‍ വ്യവസ്ഥകളില്‍ എത്തിച്ചേരുമെന്നും അദ്ദേഹം തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അസംസ്‌കൃത എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും റഷ്യ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ട്. ഈ സഹകരണം പുതിയ ദീര്‍ഘകാല തലത്തിലേക്ക് ഉയര്‍ത്തുക, അതുവഴി ഊര്‍ജ്ജ വിതരണത്തിലും സുരക്ഷയിലും പുതിയ നേട്ടം കൈവരിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.

റഷ്യന്‍ ആര്‍ട്ടിക് മേഖലയിലെ വോസ്റ്റോക്ക് ഓയില്‍ പദ്ധതിയുടെ വികസനത്തിനായി ഇന്ത്യന്‍ നിക്ഷേപം കൂടുതല്‍ വ്യാപകമായി ആകര്‍ഷിക്കുന്നതിനെക്കുറിച്ചും അംബാസഡര്‍ സംസാരിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം പദ്ധതി വഴിയുള്ള വാര്‍ഷിക അസംസ്‌കൃത എണ്ണ ഉല്‍പാദനം 100 ദശലക്ഷം ടണ്‍ വരെയാകാം. പദ്ധതിയില്‍ ഇന്ത്യ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുഡാഷെവ് പറഞ്ഞു.

റഷ്യയിലെ ആര്‍ട്ടിക് മേഖലയിലെ ക്രൂഡ് റിസര്‍വ് ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കുന്നതായും വൊസ്റ്റോക്ക് ഓയില്‍ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും ഇന്ത്യന്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved