ഓപ്പറേഷന്‍ ഗംഗ ദൗത്യവുമായി എയര്‍ ഇന്ത്യ; ചെലവ് എത്ര?

February 28, 2022 |
|
News

                  ഓപ്പറേഷന്‍ ഗംഗ ദൗത്യവുമായി എയര്‍ ഇന്ത്യ; ചെലവ് എത്ര?

യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള 'ഓപ്പറേഷന്‍ ഗംഗ' ദൗത്യത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത് എയര്‍ ഇന്ത്യയെയാണ്. സര്‍ക്കാരിനു കീഴില്‍ നിരവധി രക്ഷാദൗത്യങ്ങള്‍ വിദേശമണ്ണില്‍ നടത്തിയിട്ടുള്ള പൊതുമേഖലാ കമ്പനി, ടാറ്റയുടെ കൈയ്യില്‍ എത്തിയതിനു ശേഷമുള്ള ആദ്യ ദൗത്യമാണിത്. അതിനാല്‍ത്തന്നെ ഈ ദൗത്യത്തിന്റെ ചെലവിനെ സംബന്ധിച്ച് ടാറ്റയ്‌ക്കെതിരെ ഉയരുന്ന ആക്ഷേപം ചെറുതല്ല.

യുക്രൈനില്‍ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യക്കാരെ ഇതോടകം എയര്‍ ഇന്ത്യ നാട്ടിലെത്തിച്ചു കഴിഞ്ഞു. യുദ്ധഭൂമിയില്‍ പ്രതിസന്ധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ ഗംഗ ദൗത്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. നിലവില്‍ ദൗത്യത്തിനു കീഴില്‍ ടു-വേ ഇക്വയേഷന്‍ ഫ്ളൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവ് 1.10 കോടി രൂപയിലധികം വരും. വിമാനങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച് തുക വീണ്ടും വര്‍ധിക്കും. റൊമാനിയ, ഹംഗറി എന്നിവയുള്‍പ്പെടെ സംഘര്‍ഷഭരിതമായ യുക്രൈനിന്റെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഡ്രീംലൈനര്‍ എന്നറിയപ്പെടുന്ന വൈഡ് ബോഡി ബോയിങ് 787 വിമാനം ഉപയോഗിച്ചാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ ചാര്‍ട്ടേഡ് ചെയ്തതാണ് വിമാനങ്ങള്‍. ഡ്രീംലൈനര്‍ ഉപയോഗിച്ച് ചാര്‍ട്ടേഡ് ഫ്ളൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് മണിക്കൂറിന് ഏഴ് മുതല്‍ എട്ടു ലക്ഷം രൂപ വരെ ചെലവ് വരുമെന്നുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം 'എവിടേക്ക് പോകുന്നു, എത്ര ദൂരം പോകുന്നു' എന്നതിനെ ആശ്രയിച്ചു നിരക്കുകള്‍ വീണ്ടും വര്‍ധിക്കുമെന്നും ഒരു എയര്‍ലൈന്‍ സ്രോതസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. മൊത്തം ചെലവില്‍ ക്രൂ, ഇന്ധനം, നാവിഗേഷന്‍, ലാന്‍ഡിങ്, പാര്‍ക്കിങ് ചാര്‍ജുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍പ്പെടും.

ഈ ഫ്ളൈറ്റുകള്‍ താരതമ്യേന ദൈര്‍ഘ്യമേറിയതാണ്, അതിനാല്‍ വിമാനത്തില്‍ രണ്ട് സെറ്റ് ക്രൂ അംഗങ്ങള്‍ ഉണ്ടാകും. ഫ്ളൈറ്റിന്റെ ആദ്യ പാദം പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ മടക്കയാത്രയില്‍ വിശ്രമിക്കുമെന്നും പകരം രണ്ടാമത്തെ ക്രൂ പ്രവര്‍ത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍, എയര്‍ ഇന്ത്യ ബുക്കാറെസ്റ്റ് (റൊമാനിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നു. ഇവ രണ്ടും എയര്‍ലൈനിന്റെ ഓഫ് ലൈന്‍ സ്റ്റേഷനുകളാണ്. അതായത് ഈ സ്ഥലങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇല്ല. ഫ്ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്ളൈറ്റ് അവെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച രാത്രി മുംബൈയിലെത്തിയ ബുക്കാറെസ്റ്റില്‍ നിന്നുള്ള വിമാനം ഏകദേശം ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു.

ബുഡാപെസ്റ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ഏകദേശം ആറ് മണിക്കൂറും ഡല്‍ഹിയില്‍ നിന്ന് ബുക്കാറെസ്റ്റിലേക്കുള്ള മറ്റൊരു വിമാനം ഏഴ് മണിക്കൂറും എടുത്തു. ബുക്കാറെസ്റ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഞ്ചു മണിക്കൂര്‍ എടുത്തു. മണിക്കൂറിന് ഏഴു മുതല്‍ എട്ടു ലക്ഷം രൂപ വരെ ചെലവ് വരുമെന്നതിനാല്‍ ഒരു റൗണ്ട് ട്രിപ്പിന് മൊത്തം 1.10 കോടി രൂപയിലധികം വരും. അങ്ങോട്ടും ഇങ്ങോട്ടും ഫ്ളൈറ്റിന്റെ മൊത്തത്തിലുള്ള ദൈര്‍ഘ്യം ഏകദേശം 14 മണിക്കൂറാണ് എന്ന അനുമാനത്തിലാണ് ഇത് കണക്കാക്കുന്നത്. ദൈര്‍ഘ്യം കൂടുതലാണെങ്കില്‍ ചെലവുകള്‍ വര്‍ധിക്കും.

ഡ്രീംലൈനറുകള്‍ പറത്തുന്ന പൈലറ്റുമാരുടെ അഭിപ്രായത്തില്‍, വിമാനം മണിക്കൂറില്‍ ശരാശരി അഞ്ചു ടണ്‍ ഇന്ധനം ഉപയോഗിക്കുന്നു. രക്ഷാദൗത്യം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, കൃത്യമായ ചെലവ് രൂപീകരിക്കുമെന്നും തുടര്‍ന്ന് വിമാനക്കമ്പനി സര്‍ക്കാരിന് ബില്‍ അയക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവിനെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved