
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ബെര്‍ണി സാന്‍ഡേഴ്‌സ് രംഗത്ത്. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി രംഗത്തുള്ള സെനറ്ററാണ് ബെര്‍ണി സാന്‍ഡേഴ്‌സ്. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് യുദ്ധത്തിനുള്ള ആഹ്വാനമാണ്. യുദ്ധ മോഹം പെരുപ്പിക്കുന്നതിനു പകരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് യുഎസ് ഇന്ത്യാ പങ്കാളിത്തമുറപ്പിക്കുകയാണാവശ്യമെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രംപ് മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പ്രതിരോധ വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് സാന്‍ഡേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നടത്തിയ ആദ്യ പ്രസ്താവനയാണിത്.
അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തില്‍ വച്ച് നടന്ന ''നമസ്തേ ട്രംപ്'' റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ഇത് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അത്യാധുനിക സൈനിക ഹെലികോപ്റ്ററുകളും 3 ബില്യണ്‍ ഡോളറിലധികം വിലവരുന്ന മറ്റ് ഉപകരണങ്ങളും വില്‍ക്കുന്നതിനുള്ള കരാറുകള്‍ ചൊവ്വാഴ്ച ഇന്ത്യയുമായി ഒപ്പുവച്ചിരുന്നു.
റേതയോണ്‍, ബോയിംഗ്, ലോക്ക്ഹീഡ് എന്നിവ സമ്പന്നമാക്കുന്നതിന് 3 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് അമേരിക്കയും ഇന്ത്യയുമായി പങ്കാളിത്തമുണ്ടാകണമെന്ന് സാന്‍ഡേഴ്‌സ് ട്വീറ്റ് ചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ മുന്‍ വൈറ്റ് ഹൗസ് ഉന്നതോദ്യോഗസ്ഥന്‍ ന്യായീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നീക്കങ്ങള്‍ക്കും ഹരിത സാങ്കേതിക സഹകരണത്തിനും ഇന്ത്യയുമായി അമേരിക്ക ഇപ്പോള്‍ തന്നെ മികച്ച സഹകരണത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു പുറമേയാണ് സുരക്ഷാ രംഗത്തെ സഹകരണവും ആയുധ വില്‍പ്പനയും മുന്നോട്ട് പോകുന്നത്. രണ്ടും ശക്തമായ, മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തത്തിന്റെ ഭാഗമാകുമെന്ന് ഞാന്‍ കരുതുന്നു എന്നും ജോഷ്വ വൈറ്റ് പറഞ്ഞു.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് അന്തരീക്ഷം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശ്വസിക്കുന്നത്. അതനുസരിച്ച് 2016 ല്‍ യുഎസ് ഇന്ത്യയെ ഒരു പ്രധാന പ്രതിരോധ പങ്കാളിയായി നിയമിച്ചു. ഒരു ദശകത്തിനിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം 20 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.
എംഎച്ച് -60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ (2.6 ബില്യണ്‍ ഡോളര്‍), അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ (2.3 ബില്യണ്‍ ഡോളര്‍), പി -8 ഐ മാരിടൈം പട്രോളിംഗ് വിമാനം (3 ബില്യണ്‍ ഡോളര്‍), എം 777 ഹോവിറ്റ്‌സര്‍ (737 ദശലക്ഷം ഡോളര്‍) എന്നിവയാണ് യു എസ് കോണ്‍ഗ്രസിനു മുന്നില്‍ അംഗീകാരത്തിനെത്തിയ പ്രധാന സൈനിക വില്‍പ്പന ഇടപാടുകള്‍.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ് -21, ബോയിംഗ് എഫ് / എ -18 എന്നീ രണ്ട് യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു വില്‍ക്കുന്നതില്‍ ഭരണകൂടം അനുകൂല നിലപാടാണെടുത്തിട്ടുള്ളത്. ഇന്ത്യയുടെ സൈനിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ സംയുക്ത സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ഈ നടപടികള്‍ സഹായകമാകുമെന്ന് അധികൃതര്‍ വാദിക്കുന്നു. വിമാനം, ഇലക്ട്രോണിക്സ്, ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനുകള്‍ എന്നിവയാണ് ഇപ്രകാരം ഇന്ത്യക്കു ലഭ്യമാവുക.