ന്യൂഡല്‍ഹി: ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2017-18 മുതല്‍ 2021 ഒക്ടോബര്‍ വരെ ഉപഭോക്താക്കളില്‍ നിന്ന് 346 കോടി രൂപ സമാഹരിച്ചു. അധിക ചാര്‍ജുകള്‍ ഇല്ലെന്ന് പറയുന്ന ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍, ജന്‍ധന്‍ അക്കൗണ്ട് എന്നിവയിലെ സര്‍വീസ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും തുക ഈടാക്കിയത്. 2017-18 മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 345.84 കോടി രൂപയാണ് ഫീസായി ഈടാക്കിയിരിക്കുന്നത്.
ധനമന്ത്രാലയമാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എസ്ബിഐ അറിയിച്ചതനുസരിച്ച്, അനുവദനീയമായ മിനിമം സൗജന്യ സേവനങ്ങള്‍ക്കപ്പുറം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന അധിക സേവനങ്ങള്‍ നല്‍കിയതിന് ആണ് അധിക തുക ഈടാക്കിയിരിക്കുന്നത്. 2017-18 മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 345.84 കോടി രൂപയാണ് ഇങ്ങനെ ഈടാക്കിയത്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ആണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ചില ഓണ്‍ലൈന്‍, ഇലക്ട്രോണിക് ഇടപാടുകള്‍ക്കും ഇത്തരത്തില്‍ അധിക ഫീസ് ഈടാ്കകിയിട്ടുണ്ട്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് , 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇലക്ട്രോണിക് മോഡുകള്‍ ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ക്ക് ഈടാക്കിയ ചാര്‍ജുകള്‍ റീഫണ്ട് ചെയ്യാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റുപേ ഡെബിറ്റ് കാര്‍ഡ്, യുപിഐ, യുപിഐ ക്യുആര്‍ കോഡ്, ഈ മോഡുകളിലൂടെ നടത്തിയ ഇടപാടുകള്‍ക്ക് ഈടാക്കിയ നിരക്ക് ആണ് എസ്ബിഐ തിരികെ നല്‍കേണ്ടത്. ഭാവിയില്‍ നടത്തുന്ന ഇത്തരം ഇടപാടുകള്‍ക്ക് നിരക്കുകള്‍ ചുമത്തരുതെന്നും നിര്‍ദേശമുണ്ട്.
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി നല്‍കേണ്ടതാണ് ഇത്തരം അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനും എസ്ബിഐ പിഴ ഈടാക്കിയിരുന്നു.
ബേസിക് സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കാന്‍ ആകില്ലെങ്കിലും വിവിധ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവേചനപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ബാങ്കിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി നല്‍കേണ്ടുന്ന സേവനങ്ങള്‍ക്കപ്പുറമുള്ള മൂല്യവര്‍ദ്ധിത സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ ബാങ്കിന് അധികാരമുണ്ടായിരിക്കും എന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ഈ സ്വതന്ത്ര്യമാണ് ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കുള്‍പ്പെടെ പ്രത്യേക നിരക്ക് ഈടാക്കാന്‍ എസ്ബിഐ ഉപയോഗിച്ചത്.
അതേസമയം അധിക തുക ഈടാക്കി ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് പൂര്‍ണ സ്വതന്ത്ര്യമുണ്ടായിരിക്കും. എസ്ബിഐ അറിയിച്ചതനുസരിച്ച്, 2019-20 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍, അനുവദനീയമായ ഏറ്റവും കുറഞ്ഞ സൗജന്യ സേവനങ്ങള്‍ക്കപ്പുറം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന അധിക സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്ക് 224.8 കോടി രൂപ ഈടാക്കിയിട്ടുണ്ട്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2019-20ല്‍ 152.42 കോടി രൂപയും 2020-21ല്‍ 72.38 കോടി രൂപയും എസ്ബിഐ ഈടാക്കി. ഇതില്‍ 90.19 കോടി രൂപ തിരികെ നല്‍കിയതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.