
ന്യൂഡല്‍ഹി: ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ (സീറോ ബാലന്‍സ്) ക്കുള്ള സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പെടെ നിരവധി ബാങ്കുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന് ഐഐടി-ബോംബെ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍. നാലില്‍ കൂടുതലുള്ള ഓരോ ഡെബിറ്റ് ഇടപാടിനും സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും 17.70 രൂപ ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം 'ന്യായയുക്തം' ആയി കണക്കാക്കാനാവില്ലെന്നും പഠനം നിരീക്ഷിക്കുന്നു.
സേവന ചാര്‍ജുകള്‍ ചുമത്തുന്നത് വവി 2015-20 കാലയളവില്‍ എസ്ബിഐയുടെ 12 കോടി ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) ഉടമകളില്‍ നിന്നായി 300 കോടിയിലധികം രൂപ അനാവശ്യമായി പിരിച്ചെടുത്തെന്നും പഠനം വ്യക്തമാക്കുന്നു. 2018-19 കാലയളവില്‍ 72 കോടിയും 2019-20 കാലയളവില്‍ 158 കോടിയുമായണ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ ഇത്തരത്തില്‍ പിരിച്ചെടുത്തത്.
സിറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കുന്നത് 2013 സെപ്റ്റംബറിലെ റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വഴിയാണ്. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ 'നാലില്‍ കൂടുതല്‍ ഇടപാടുകള്‍' സര്‍വീസ് ചാര്‍ജുകള്‍ നല്‍കാതെ നടത്താന്‍ കഴിയും. എന്നാല്‍ ഇതിന് ശേഷമുള്ള സേവനങ്ങള്‍ വലിയ ഉയര്‍ന്ന ചാര്‍ജാണ് ബാങ്ക ഇടാക്കുന്നതെന്നാണ് പഠനം അനുമാനിക്കുന്നത്. 2013 ന്റെ തുടക്കത്തില്‍ തന്നെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് എസ്ബിഐ ഓരോ ഡെബിറ്റ് ഇടപാടുകള്‍ക്കും ഉടമകളോട് കൂടുതല്‍ തുക ഈടാക്കുന്നുണ്ടായിരുന്നു. നെഫ്റ്റ്, ഐഎംപിഎസ് പോലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പോലും 17.70 രൂപ വരെയുള്ള ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ,
ഒരു വശത്ത്, രാജ്യം ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് എസ്ബിഐ ഈ ആളുകളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അവരുടെ ദൈനംദിന ചെലവുകള്‍ക്കായി ഡിജിറ്റല്‍ ഇടപാട് നടത്താന്‍ ഒരു ഡിജിറ്റല്‍ ഇടപാടിന് 17.70 രൂപ ഈടാക്കി കൊണ്ടായിരുന്നു ഇത് ചെയ്‌തെന്നും പഠനത്തില്‍ പറയുന്നു.