എസ്ബിഐയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന; 52 ശമതാനം ഉയര്‍ന്നു

November 04, 2020 |
|
News

                  എസ്ബിഐയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന; 52 ശമതാനം ഉയര്‍ന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 4574.16 കോടി രൂപയാണ് എസ്ബിഐയുടെ ആദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 3011 കോടി രൂപയായിരുന്നു. 52 ശമതാനം വര്‍ധനവാണ് കഴിഞ്ഞ പാദത്തേക്കാള്‍ ഉണ്ടായിരിക്കുന്നത്.
 
രാജ്യം കൊറോണ പ്രതിസന്ധിയിലായ വേളയിലും ബാങ്കിന് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്തുവന്ന കണക്കുകള്‍. അറ്റാദായ കണക്ക് പുറത്തുവന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരിവില നേരിയ തോതില്‍ വര്‍ധിച്ചു. കിട്ടാക്കടങ്ങള്‍ കുറഞ്ഞതാണ് മെച്ചമായത്. കൂടാതെ നിക്ഷേപം വര്‍ധിക്കുകയും ചെയ്തു.

എസ്ബിഐയുടെ പലിശ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. പലിശ നല്‍കുകയും വാങ്ങുകയും ചെയ്ത കണക്കിലെ വ്യത്യാസമാണ് പലിശ വരുമാനം കണക്കാക്കുന്ന രീതി. 14.55 ശതമാനം വര്‍ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. അതായത് 28181 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ പലിശ വരുമാനം 24600 കോടി രൂപയായിരുന്നു.

കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് മറ്റൊരു കാരണം. കഴിഞ്ഞ പാദത്തില്‍ കിട്ടാക്കടം 9420 കോടി രൂപയായിരുന്നു. ഇത് 5619 രൂപയായി കുറഞ്ഞു. വാര്‍ഷിക കണക്ക് നോക്കിയാല്‍ കിട്ടാക്കടം 49 ശതമാനം കുറഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ബാങ്ക് ആസ്തികള്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. കൊറോണക്ക് മുമ്പുള്ള അവസ്ഥയിലേക്ക് ബാങ്കിന്റെ പ്രവര്‍ത്തനം എത്തിയെന്ന് എസ്ബിഐ അറിയിച്ചു.

രാജ്യത്തെ മിക്ക ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. വ്യാവസായ മേഖല കരുത്താര്‍ജിച്ചു വരുന്നേയുള്ളൂ. വ്യവസായ മേഖലയെയും ചെറുകിട സംരംഭങ്ങളെയും ശക്തിപ്പെടുത്താന്‍ വായ്പാ പദ്ധതികള്‍ ഉള്‍പ്പെടെ കേന്ദ്ര ധനനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍ പുതിയ ഉത്തേജന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചുവെന്ന് ധനമന്ത്രാലയം അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved