
വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൊവിഡ് -19 മഹാമാരി കണക്കിലെടുത്ത് വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട രണ്ട് ഹര്‍ജികള്‍ സംബന്ധിച്ച വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 5 ലേക്ക് മാറ്റി. പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും 2-3 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
റിസര്‍വ് ബാങ്ക്, ഇന്ത്യാ സര്‍ക്കാര്‍, ബാങ്കുകള്‍ തുടങ്ങിയവര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പരിഗണനയ്ക്കായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി സെപ്റ്റംബര്‍ 10 ന് വാദം മാറ്റിവച്ചിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി റിസര്‍വ് ബാങ്കിന് സമയം നല്‍കിയിരുന്നു. ഓഗസ്റ്റ് 31 വരെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആയി പ്രഖ്യാപിച്ചിട്ടില്ലാത്ത അക്കൗണ്ടുകള്‍ കേസ് തീര്‍പ്പാക്കുന്നതുവരെ മോശം വായ്പയായി പ്രഖ്യാപിക്കരുതെന്ന് മുന്‍ ഹിയറിംഗുകളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അഭിഭാഷകന്‍ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, അഭിഭാഷകര്‍/സേവന മേഖല, ഗതാഗതം, ടൂറിസ്റ്റ് വ്യവസായം, ഡ്രൈവര്‍മാര്‍, ഈ മേഖലകള്‍ക്ക് കീഴിലുള്ളവര്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാന്‍ കോടതി വീണ്ടും തുറക്കുന്നതുവരെ എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശം തേടിയിരുന്നു.
ഇന്ത്യയില്‍ കൊവിഡ് മഹാമാരി എന്ന വിപത്ത് ഈ രാജ്യത്ത് നടക്കുന്ന ആരോഗ്യ ദുരന്തത്തോടൊപ്പം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും വരുത്തി വച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങളില്‍ നിരവധി വിവിധ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. വിവിധ പ്രൊഫഷണലുകളും മറ്റുള്ളവരും യഥാര്‍ത്ഥ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് അപേക്ഷയില്‍ പറയുന്നു.
ചില നിബന്ധനകള്‍ക്ക് വിധേയമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാന്‍ കഴിയുമെന്നും സാമ്പത്തിക മാന്ദ്യം മൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായ മേഖലകളെ തിരിച്ചറിയുകയാണെന്നും കേന്ദ്രവും റിസര്‍വ് ബാങ്കും (ആര്‍ബിഐ) കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ മാറ്റിവച്ച ഇഎംഐകള്‍ക്കുള്ള പലിശ എഴുതിത്തള്ളല്‍ അടിസ്ഥാന ധനകാര്യ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാലാവധിയനുസരിച്ച് വായ്പ തിരിച്ചടച്ചവരോട് കാണിക്കുന്ന അന്യായമാണെന്നും വാദിച്ചു.