മുത്തൂറ്റ് ഫിനാന്‍സിന് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐയും സെബിയും രംഗത്ത്; 10 ലക്ഷം രൂപ പിഴ ചുമത്തി; തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ആരോപണം

February 27, 2020 |
|
News

                  മുത്തൂറ്റ് ഫിനാന്‍സിന് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐയും സെബിയും രംഗത്ത്;  10 ലക്ഷം രൂപ പിഴ ചുമത്തി;  തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ആരോപണം

മുത്തൂറ്റ് ഫിനാന്‍സിന് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐയും സെബിയും. തെറ്റിധരിപ്പിക്കുന്ന രീതിയില്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയതിന്റെ പേരില്‍ ആര്‍ബിഐയും,  സെബിയും മുത്തൂറ്റ് ഫിനാന്‍സിന് നേരെ 10 ലക്ഷം രൂപ പിഴചുമത്തിയിരിക്കുകയാണ്. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യുവുമായി ബന്ധപ്പെട്ട് വെബ്സൈറ്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് മുത്തൂറ്റ് ഫിനാന്‍സിനെതിരെ ആബിഐയും, സെബിയും കടുത്ത നടപടികള്‍ സ്വീകരിച്ചത്.  

മൊത്തം 100കോടി വരുന്ന നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പരസ്യത്തില്‍ തങ്ങളുടെ എന്‍സിഡികള്‍ക്ക് സ്ഥിരതയുള്ളതായി റിസര്‍വ് ബാങ്കും സെബിയും റേറ്റിങ് നല്‍കിയെന്നായിരുന്നു പരസ്യം. 'സാമ്പത്തിക മേഖലയിലെ റഗുലേറ്റര്‍മാരുടെ പേരുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ചത് നിക്ഷേപകരില്‍ സുരക്ഷിതബോധം ഉളവാക്കാന്‍ ലക്ഷ്യമിട്ടാണ്. അതുകൊണ്ടുതന്നെ, എന്‍സിഡികള്‍ക്ക് ആര്‍ബിഐയുടെയും സെബിയുടെയും റേറ്റിങ് ഉണ്ടെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപക തെറ്റിദ്ധാരണ പരത്താന്‍ പരസ്യം വഴിവച്ചുവെന്നും സെബിയുടെ കുറിപ്പില്‍ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ, കമ്പനി ചട്ടലംഘനം നടത്തിയെന്നും ഇതിന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് മേല്‍ പിഴ ചുമത്തുകയാണെന്നും സെബി വ്യക്തമാക്കി. 200 കോടി സമാഹരിക്കാനാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് പബ്ലിക് ഇഷ്യു തുടങ്ങിയത്.ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) 100 കോടി രൂപയുടെ അടിസ്ഥാന ഇഷ്യുവും 100 കോടി കൂടി അധികമായി സമാഹരിക്കാനുള്ള ഓപ്ഷനും സഹിതം 200 കോടി രൂപയുടേതാണ് ഇഷ്യു. ഫെബ്രുവരി 12ന് ഇത് അവസാനിച്ചിരുന്നു.

എന്‍സിഡിക്ക് കെയര്‍ റേറ്റിങ്സ് ലിമിറ്റഡ് നല്‍കിയിരിക്കുന്നത് 'കെയര്‍ ബിബിബി ', 'സ്റ്റേബിള്‍' റേറ്റിങ്ങാണ്. 480 ദിവസം മുതല്‍ 85 മാസം വരെ വിവിധ കാലാവധികളിലുള്ള, 85 മാസത്തില്‍ നിക്ഷേപം ഇരട്ടിയാകുന്നതടക്കമുള്ള, 7 ഓപ്ഷനുകളില്‍ ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ആദായനിരക്ക് 9.40% മുതല്‍ 10.50% വരെയാണ്. കാലാവധിക്കൊടുവില്‍ മൊത്തത്തില്‍ പണമാക്കിമാറ്റുന്നതും പ്രതിമാസാടിസ്ഥാനത്തിലോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ നേടാവുന്നതുമായ ഓപ്ഷനുകളാണുള്ളത്. എന്‍സിഡി ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ ലിമിറ്റഡ്) ലിസ്റ്റ് ചെയ്യും.

നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ് (എന്‍സിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ പല കമ്പനികളും പുറപ്പെടുവിക്കാറുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത ശതമാനം മാറ്റിവച്ചുകൊണ്ടാണ് എന്‍സിഡി ഇഷ്യൂ നടത്തുന്നത്. ദീര്‍ഘ കാലത്തേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ പണം ഇട്ടിട്ടുള്ളവരെയാണ് എന്‍സിഡിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്ഥിര വരുമാനം ലക്ഷ്യമിട്ട് കൊണ്ട് മധ്യകാല-ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എന്‍സിഡികള്‍ താരതമ്യേന മികച്ച അവസരമാണ്.

ഇഷ്യൂ സമയത്ത് മുഖവിലയ്ക്ക് എന്‍സിഡികള്‍ വാങ്ങാം. 1000 രൂപയുടെ മുഖവിലയുള്ള 10 എന്‍സിഡികളാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. 10 വര്‍ഷം വരെ വ്യത്യസ്ത കാലാവധിക്ക് നിക്ഷേപം നടത്താം. വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക നിരക്കില്‍ പലിശ, ആവശ്യമുള്ള ഇടവേളകളില്‍ പണമായോ പുനര്‍ നിക്ഷേപം നടത്തിയോ ലഭിക്കുന്നു. നിക്ഷേപ കാലാവധി എത്തുമ്പോള്‍ മുഖവിലയും തിരികെ വാങ്ങിയിട്ടില്ലാത്ത പലിശയും ലഭിക്കുന്നു. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കൂപ്പണ്‍ റേറ്റ് എന്നറിയപ്പെടുന്നു.

Related Articles

© 2025 Financial Views. All Rights Reserved