
മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ജനുവരി 14 ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നിയമങ്ങള്‍ കര്‍ശനമാക്കി. 2021ല്‍ 63 കമ്പനികള്‍ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചതോടെ റെക്കോഡ് ഐപിഒ നേട്ടമാണുണ്ടായത്. ഇതിനിടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സെബി ബോര്‍ഡ് അംഗീകാരം നല്‍കുന്നത്.
ഈ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി, ഐസിഡിആര്‍ (ഇഷ്യൂ ഓഫ് ക്യാപിറ്റല്‍ ആന്‍ഡ് ഡിസ്‌ക്ലോഷര്‍ റിക്വയര്‍മെന്റ്‌സ്) റെഗുലേഷനുകള്‍ക്ക് കീഴിലുള്ള റെഗുലേറ്ററി ചട്ടക്കൂടിന്റെ വിവിധ വശങ്ങള്‍ സെബി ഭേദഗതി ചെയ്തിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഐപിഒയ്ക്ക് മുമ്പ് കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുള്ള ഓഹരി ഉടമകള്‍ക്ക് അവരുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല.
നിലവില്‍, വന്‍കിട ഓഹരി ഉടമകള്‍ക്ക് അവരുടെ മുഴുവന്‍ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കാന്‍ കഴിയും. എന്നാല്‍ പുതിയ കാലത്തെ കമ്പനികള്‍ക്ക് ലാഭത്തിന്റെ ട്രാക്കോ തിരിച്ചറിയാന്‍ കഴിയുന്ന പ്രൊമോട്ടറോ ഇല്ലാത്തതിനാല്‍, പ്രമുഖ ഓഹരി ഉടമകള്‍ പൂര്‍ണ്ണമായി വിറ്റൊഴിയുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം പ്രതിസന്ധിയിലാക്കിയേക്കാം.
പൊതു ധനസമാഹരണത്തില്‍ നിന്നുള്ള വരുമാനം കമ്പനികള്‍ക്ക് എങ്ങനെ ചെലവഴിക്കാം എന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളും സെബി കര്‍ശനമാക്കി. ഓഹരി വിലയിലെ ചാഞ്ചാട്ടവും ചില്ലറ നിക്ഷേപകരുടെ നഷ്ടവും തടയാന്‍ സെബി ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലോക്ക്-ഇന്‍ കാലയളവ് 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ഉയര്‍ത്തി.
സ്ഥാപന, ആങ്കര്‍ നിക്ഷേപകരുടെ സാന്നിധ്യം വിശാലമായ വിപണിക്ക് ആത്മവിശ്വാസം നല്‍കുന്നതായി റെഗുലേറ്റര്‍ നിരീക്ഷിച്ചു. എന്നാല്‍ 30 ദിവസത്തെ നിര്‍ബന്ധിത ലോക്ക്-ഇന്‍ പിരീഡ് അവസാനിച്ചയുടന്‍ ആങ്കര്‍ നിക്ഷേപകര്‍ പുറത്തുകടക്കുമ്പോള്‍, അത് സ്റ്റോക്ക് വിലയെ അസ്ഥിരമാക്കുന്നു. കൂടാതെ, ഒരു കമ്പനി ഏതെങ്കിലും സ്ഥാപനത്തിന് 5 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ അനുവദിക്കുകയാണെങ്കില്‍ ഒരു മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. പ്രൈസ് ബാന്‍ഡ് മാനദണ്ഡങ്ങളിലും സെബി മാറ്റം വരുത്തിയിട്ടുണ്ട്. തറ വിലയും ഉയര്‍ന്ന വില ബാന്‍ഡും തമ്മിലുള്ള വ്യത്യാസം കുറഞ്ഞത് 5 ശതമാനം ആയിരിക്കണം.