ഒമ്പത് ഇന പദ്ധതികളുമായി രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ്; 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് ഇങ്ങനെ

May 15, 2020 |
|
News

                  ഒമ്പത് ഇന പദ്ധതികളുമായി രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ്; 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് ഇങ്ങനെ

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട വ്യവസായം, കര്‍ഷിക മേഖല എന്നിവയ്ക്കായി ഒമ്പത് ഇന ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജിന്റെ രണ്ടാം ഘട്ടത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒമ്പത് ഇന പ്രഖ്യാപനങ്ങള്‍ നടത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് കാലാവധി മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി.

അതേസമയം പ്രഖ്യാപിച്ച പദ്ധതികള്‍ക്കായുളള ധനസമാഹരണ മാര്‍ഗങ്ങളെക്കുറിച്ച് ഇതുവരെ ധനമന്ത്രി വ്യക്തമാക്കിയില്ല. ധനസഹായ പദ്ധതികളില്‍ മിക്കവയും ബാങ്കുകളിലൂടെ / ധനകാര്യ സ്ഥാപനങ്ങളിലൂടെ വായ്പയായി കൈമാറുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് ആശ്വാസം പദ്ധതികളുടെ ഭാഗമായി രാജ്യത്ത് അടുത്ത രണ്ടു മാസത്തേക്ക് അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ആഗസ്റ്റോടെ 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി' ആരംഭിക്കും. ഇതോടെ രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും വ്യക്തികള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. പദ്ധതി 2021 മാര്‍ച്ചോടെ പദ്ധതി സമ്പൂര്‍ണമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണത്തിനായി 3,500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.  

മുദ്രാ വായ്പകള്‍ക്ക് 1500 കോടി രൂപ പലിശ ഇളവ് നല്‍കും. 50,000 രൂപ വരെ വായ്പ എടുത്തവര്‍ക്കാണ് ഇളവ്. ഇത് ചെറിയ തുക വായ്പയായി എടുത്ത സംരംഭകര്‍ക്ക് ഗുണകരമാകും. പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്‌ഐ പരിരക്ഷ ഏര്‍പ്പെടുത്തും. അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ ഉറപ്പാക്കും.

ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കും. ഇപ്പോള്‍ നിലനില്‍ക്കുന്ന കൂലി/ വേതന വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ മേഖലയിലെ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളുടെ എണ്ണം വര്‍ധിക്കും. പിഎം ആവാസ് യോജനയില്‍ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ പരിവര്‍ത്തനപ്പെടുത്തിയാകും ഇത് സാധ്യമാക്കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കാം.

നബാര്‍ഡ് സഹകരണ ബാങ്കുകള്‍ വഴി മുപ്പതിനായിരം കോടിയുടെ കാര്‍ഷിക വായ്പാ സഹായം നല്‍കും. ഹൗസിങ് മേഖലയില്‍ എഴുപതിനായിരം കോടിയുടെ നിക്ഷേപത്തിന് സാഹചര്യമൊരുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഹൗസിങ് മേഖലയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് സിഎല്‍എസ്എസ് പദ്ധതി മാര്‍ച്ച് 2021 വരെ ദീര്‍ഘിപ്പിച്ചു. 2.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വഴിയോര കച്ചവടക്കാര്‍ക്ക് അയ്യായിരം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

എന്നാല്‍, വഴിയോര കച്ചവടക്കാര്‍, മറ്റ് പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പണം കൈമാറാതെ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വായ്പയായി കൈമാറുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ക്ക് കൂടി തീരുമാനമെടുക്കാമെന്നതിനാല്‍ ഗുണഭോക്താക്കളിലേക്ക് എത്തുന്നതില്‍ തടസ്സം നേരിടുമോ എന്ന ആശങ്കയും ധനകാര്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ആനുകൂല്യ വിതരണം ചെയ്യുമ്പോള്‍ കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കാതിരിക്കാനുളള സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മുദ്ര വായ്പ എടുത്തവര്‍ക്കുളള ആനുകൂല്യങ്ങള്‍ പദ്ധതിയുടെ ശിശു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വായ്പകളിലേക്ക് മാത്രമായാണ് സര്‍ക്കാര്‍ ചുരുക്കിയിരിക്കുന്നത്. ഇത് പ്രകാരം 50,000 രൂപയ്ക്ക് മുകളില്‍ വായ്പയെടുത്തവര്‍ക്ക് ആശ്വാസ പദ്ധതിയുടെ ഗുണം ലഭിക്കില്ല.

Related Articles

© 2025 Financial Views. All Rights Reserved