മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കുളള പദ്ധതിയുമായി സര്‍ക്കാര്‍; നവജീവന്‍ പദ്ധതി ഉടന്‍

December 26, 2020 |
|
News

                  മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കുളള പദ്ധതിയുമായി സര്‍ക്കാര്‍; നവജീവന്‍ പദ്ധതി ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കാനുളള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.

കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി 5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 65 കോടി രൂപയാണ് ഇതിന്റെ ചിലവ്. കെ.എം.എം.എല്ലില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേയ്ക്ക് 235 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും. പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
 
ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പഷനിലെ അംഗീകൃത തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച രജിസ്റ്റര്‍ ചെയ്ത അലങ്കാര മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.9 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ റോഡുവികസനം നടപ്പാക്കുന്നതിന് കുടിയൊഴിപ്പിക്കപ്പെടുന്ന 20 കച്ചവടക്കാരെ മാനുഷിക പരിഗണന നല്‍കി പുനരധിവസിക്കാന്‍ തീരുമാനിച്ചു. വഞ്ചിയൂര്‍ വില്ലേജില്‍ കച്ചവടക്കാര്‍ക്ക് 5.9 ചതുരശ്രമീറ്റര്‍ ഭൂമി വീതം മൂന്നുവര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കും. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൂന്നുതവണ കൂടി പാട്ടം പുതുക്കി നല്‍കും. കമ്പോള വിലയുടെ 5 ശതമാനം നിരക്കിലാണ് ഭൂമി പാട്ടത്തിനു നല്‍കുക. 12 വര്‍ഷത്തിനകം ഈ കച്ചവടക്കാരെ കെ.എസ്.ആര്‍.ടി.സി. പണിയാന്‍ ഉദ്ദേശിക്കുന്ന വ്യാപാര സമുച്ചയത്തില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

സംസ്ഥാന പട്ടിക ജാതി- പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദ്ധ്യക്ഷനായി ബി.എസ്. മാവോജിയേയും അംഗങ്ങളായി എസ്. അജയകുമാര്‍ (മുന്‍ എം.പി) അഡ്വ. സൗമ്യ സോമന്‍ (ഇടുക്കി) എന്നിവരെയും നിയമിക്കും. കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്ക് നിയനം ലഭിച്ച എ. ഷിബുവിനെ ഹൗസിംഗ് കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും. കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേയ്ക്ക് നിയമനം ലഭിച്ച ജോണ്‍ വി. സാമുവലിനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കുവാന്‍ തിരുമാനിച്ചു.

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്ക് നിയമനം ലഭിച്ച വി.ആര്‍. വിനോദിനെ ഡിസംബര്‍ 31ന് എ. പത്മകുമാര്‍ റിട്ടയര്‍ ചെയ്യുന്ന മുറയ്ക്ക് റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു. 2021 ലെ സഭാസമ്മേളനത്തിലേയ്ക്കുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. കിലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന

10 വര്‍ഷം സര്‍വ്വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആന്റ് ക്ലിനിക്കല്‍ ലാബ് (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍) വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Related Articles

© 2025 Financial Views. All Rights Reserved